08 June, 2021 04:47:59 PM


ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍ നിന്ന് എറണാകുളത്തെത്തി? - പി.ടി. തോമസ് എംഎൽഎ



തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ സംസ്ഥാനമാകെ പൊലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് പി ടി തോമസ് എംഎല്‍എ. എത്ര ചെക്ക് പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കായി കണ്ണടച്ചുകൊടുത്തുവെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ അറിയാതെയാണോ ഇതെല്ലാം നടന്നതെന്നും അദ്ദേഹം ചോദിച്ചു. തടി വിദേശത്തേക്ക് കടത്തിയെന്ന് മാധ്യമവാര്‍ത്തകളുണ്ടെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി ടി തോമസ് നിയമസഭയില്‍ പറഞ്ഞു.


വനംകൊള്ളക്കാര്‍ നിസാരക്കാരല്ലെന്നും നേരത്തെ തന്നെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നുവെന്നും വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയുമായിരുന്നോ എന്ന് പി ടി തോമസ് ചോദിച്ചു. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ ആയിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളെ വേദിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കേട്ടിരുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല. മുട്ടില്‍ വനംകൊള്ളക്കാരുടെ തട്ടിപ്പിന്‍റെ ആഴവും പരപ്പും ഇതില്‍നിന്ന് വ്യക്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.


പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എങ്ങനെയാണ് സര്‍ക്കാരിനെ സ്വാധീനിച്ച് മൂന്ന് മാസത്തേക്ക് ഈട്ടിത്തടി മുറിക്കാന്‍ പ്രത്യേകമായ നിയമവിരുദ്ധമായ ഉത്തരവ് ഉത്തരവ് സമ്പാദിച്ചത്? സര്‍ക്കാരില്‍ എങ്ങനെയാണ് പ്രതികള്‍ സ്വാധീനം ചെലുത്തിയതെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? വനം കൊള്ളക്കാര്‍ വനം മന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടുണ്ടോ ? ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മരംമുറിയുടെ കരാര്‍ എടുത്ത ഹംസ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. - പി ടി തോമസ് പറഞ്ഞു.


പ്രതികള്‍ ആലുവയിലും എറണാകുളത്തും കോഴിക്കോടും വെച്ച് വനംമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തിന്‍റെ പാര്‍ട്ടി നേതാക്കളെയും കണ്ടുവെന്നാണ് ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വനംകൊള്ളക്കാര്‍ വനംമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും പറയുന്നു. ഈ പ്രതികള്‍ ഏതെങ്കിലും ഘട്ടത്തില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഈട്ടിത്തടിയുടെ നല്ലൊരു ഭാഗം വയനാട്ടില്‍നിന്ന് എറണാകുളത്തെ തടിമില്ലില്‍ എത്തിയിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നാണ് മരംമുറിക്കാന്‍ കരാര്‍ എടുത്ത ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് ഈ ഉന്നതന്മാര്‍ ? എറണാകുളം കരിമുകളിലുള്ള തടിമില്ലില്‍ നിന്നും വനംമേധാവിക്ക് ലഭിച്ച ഈ മെയില്‍ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയ കാര്യം ബന്ധപ്പെട്ടവര്‍ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല.


തടി മുറിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ആദിവാസികളോട് വനംകൊള്ളക്കാര്‍ പറഞ്ഞത് ഇതിന്റെ വിലയുടെ 60 ശതമാനം സര്‍ക്കാരിനും 20 ശതമാനം ഭൂ ഉടമകള്‍ക്കും 10 ശതമാനം പണിക്കൂലിയും 10 ശതമാനം വെട്ടുന്ന തങ്ങള്‍ക്കം എന്നാണ്. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈട്ടിത്തടികള്‍ അറുത്തു മുറിച്ച് അവര്‍ വനം ശുദ്ധീകരിച്ചു. 60 ശതമാനം സര്‍ക്കാരിനാണെന്ന് പ്രതികളെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്താണ് ?. 60 ശതമാനം ആരുടെയെല്ലാം പോക്കറ്റിലേക്കാണ് പോയത് ? ഈട്ടിത്തടി മില്ലിലെത്തിയെന്ന് മില്ലുടമ അറിയുന്നത് വരെ ഈ വിവിരം സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്നും പി ടി തോമസ് ചോദിച്ചു.


മരംമുറി സംബന്ധിച്ച് ജൂണ്‍ നാല് വരെ 42 കേസുകള്‍ ഇതുസംബന്ധിച്ച് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒറ്റപ്രതിയെപ്പോലും പിടിച്ചിട്ടില്ല. പ്രതികളുടെ കസ്റ്റഡിയിലുള്ള വെട്ടിയിട്ട തടി പിടിച്ചെടുക്കാന്‍ പോലും വനംവകുപ്പ് തയ്യാറായിട്ടില്ല. ചന്ദനം ഒഴികെ പട്ടയ ഭൂമിയിലെ മരങ്ങള്‍ കര്‍ഷകന് മുറിക്കാം, അത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റവ്യന്യൂ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ ഉത്തരവിട്ടത്. ഈ ഉത്തരവ് തന്നെ എന്തൊരു അത്ഭുതമാണെന്നും പി ടി തോമസ് നിയമസഭയില്‍ പറഞ്ഞു. മരം മുറി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അവതരണനാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K