03 June, 2021 07:09:36 PM


മഴക്കാലപൂര്‍വ്വ ശുചീകരണം; ജൂണ്‍ 5, 6 തീയതികളില്‍ പ്രത്യേക കാമ്പയിൻ



കോട്ടയം : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ച് ജൂണ്‍ അ‌ഞ്ച്, ആറ് തീയതികളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശുചീകരണ കാമ്പയിൻ നടത്തും.

 
മലിനവും വെള്ളവും കെട്ടിനിന്ന് കൊതുകും എലിയും പെരുകാന്‍ സാധ്യതയുള്ളതുമായ ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവും   സ്ഥലമുടമകളും സഹകരിച്ച് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് ശുചിത്വ മിഷന്‍ ഇതു സംബന്ധിച്ച് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


ഓടകള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍, റബര്‍,കമുക്, പൈനാപ്പിള്‍, കൊക്കോ, കാപ്പി തുടങ്ങിയവയുടെ തോട്ടങ്ങള്‍, കുറ്റിക്കാടുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഗാര്യേജുകള്‍, ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം.


വീടുകള്‍ക്കും പരിസരങ്ങള്‍ക്കും പുറമെ  കമ്മ്യുണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളും ശുചീകരണത്തില്‍ ഉള്‍പ്പെടുത്തണം.

അഴുകുന്ന മാലിന്യങ്ങള്‍  കുഴികളിലിട്ട് മണ്ണിട്ട് മൂടുകയോ ജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്‍ നിക്ഷേപിക്കുകയോ വേണം.


അജൈവമാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി  ഹരിതകര്‍മസേന വരുന്ന മുറയ്ക്ക് കൈമാറാം.

എം.സി.എഫുകളിലും  ആര്‍.ആര്‍.എഫുകളിലും  നിറഞ്ഞുകിടക്കുന്ന അജൈവമാലിന്യങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍  ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യണം.


ജില്ലയില്‍ അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പിന്‍റെ  സഹകരണത്തോടെ ശുചിത്വം ഉറപ്പാക്കണം.

വീട്ടിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആചരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന മാര്‍ക്കറ്റുകളിലും മറ്റു പൊതുഇടങ്ങളിലും മാലിന്യം കൂടിക്കിടക്കുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം നടത്തണം.


തോട്ടം മേഖലകള്‍, ആദിവാസി മേഖലകള്‍, ആക്രിക്കടകള്‍  തുടങ്ങിയ സ്ഥലങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തണം.

റബ്ബര്‍ തോട്ടങ്ങളില്‍  ചിരട്ടകള്‍, ഉപേക്ഷിച്ച ഷെയ്ഡുകള്‍, പ്ലാസ്റ്റിക്, ഇലകള്‍, കൈതപ്പോളകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

തോട്ടങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കണം.


തൊഴിലുറപ്പ് തൊഴിലാളികള്‍, വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍  കാര്‍ഷിക ജോലികള്‍  ചെയ്യുന്നവര്‍, മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കുന്നവര്‍ തുടങ്ങിയവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ആരോഗ്യ വകുപ്പില്‍നിന്ന് നല്‍കുന്ന ഡോക്‌സി സൈക്ലീന്‍ ഗുളികകള്‍ കഴിക്കുകയും വേണം.


ജലസ്രോതസ്സുകള്‍ ശുചീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡര്‍ വീടുകളില്‍ ആവശ്യത്തിന്  ലഭ്യമാക്കണം.

പൊതുകിണറുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കണം.
 
കൃഷി വകുപ്പിന്‍റെ  സഹകരണത്തോടെ കര്‍ഷകര്‍ക്ക് എലിനശീകരണത്തിനുള്ള മരുന്നുകള്‍ നല്‍കണം.


കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.


പൊതുജനങ്ങള്‍ക്കായി ശുചീകരണ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് അറിയിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K