28 May, 2021 06:05:57 PM


'അപമാനിച്ച് ഇറക്കിവിട്ടു'; സോണിയയെ പരിഭവം അറിയിച്ച് ചെന്നിത്തലയുടെ കത്ത്



ആലപ്പുഴ: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ താന്‍ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിലുള്ള പ്രതിഷേധവും വിഷമവും അറിയിച്ച് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. വികാരനിര്‍ഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്.


പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്‍റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. 


യുഡിഎഫിന്‍റെ പരാജയത്തിന്‍റെ പ്രധാന കാരണം കോവിഡ് മഹാമാരിയും പ്രളയവും സംഘടനാദൗര്‍ബല്യവുമെന്ന് അശോക് ചവാന്‍ കമ്മിറ്റിക്ക് മുമ്പാകെ നേരത്തെ  രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എങ്കിലും പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും പരാജയം പഠിക്കാന്‍ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി.


കോവിഡ് മഹാമാരി കാരണം സര്‍ക്കാരിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മഹാമാരിയുടെ മറവില്‍ സര്‍ക്കാര്‍ ഒഴുക്കിയ പണവും ഭക്ഷണക്കിറ്റുകളും പെന്‍ഷനുമെല്ലാം തോല്‍വിയ്ക്ക് കാരണമായി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സര്‍ക്കാരിന്‍റെ സ്വജനപക്ഷപാതവും നിരവധി അഴിമതികളും പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇതുകാരണം സര്‍ക്കാര്‍ നിരവധി തീരുമാനങ്ങളില്‍ തിരുത്തുകയും പിന്നോക്കം പോകുകയും ചെയ്യേണ്ടിവന്നു.


നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നൽകിയത്. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതിയ്ക്ക് എതിരായ വികാരം താഴെത്തട്ടില്‍ എത്തിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. ബൂത്തുതലത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം സാധിച്ചില്ല. പല ബൂത്ത് കമ്മിറ്റികളും നിര്‍ജ്ജീവമായിരുന്നു. വീടുകളില്‍ യുഡിഎഫ് സ്ഥാനാർഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭരണപക്ഷമാകട്ടെ കോവിഡിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരായി സര്‍ക്കാര്‍ ചെലവില്‍ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കി സര്‍ക്കാരിന് അനുകൂലമായി വന്‍തോതിലുള്ള പ്രചാരണം നടത്തി.


കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തോടെ ബിജെപി കോണ്‍ഗ്രസ്സിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ട് മറിച്ചു നല്‍കി എന്നത് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ബിജെപിയുടെ പ്രധാന ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച സ്ഥലങ്ങളില്‍ 2016 ലെ വോട്ട് വിഹിതത്തേക്കാൾ 80 ശതമാനത്തോളം കുറവുണ്ടായി. ഇത്തരത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയും സിപിഎമ്മും ഒരുമിച്ചു. കേന്ദ്രസംസ്ഥാന ഭരണകക്ഷിയായ ബിജെപിയുടെയും സിപിഎമ്മിന്റെയും പണക്കൊഴുപ്പും സാമൂഹ്യമാധ്യമങ്ങള്‍ വഴി സര്‍ക്കാരിന് അനുകൂലമാക്കാനുള്ള പി ആര്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ആക്കം കൂട്ടി.


സിഎഎ നടപ്പിലാക്കുമെന്ന അമിത്ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്രത്തില്‍ ഭരണത്തിലില്ലാതിരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ കേരളത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി ന്യൂനപക്ഷ വികാരമുണ്ടാക്കി. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു. 2019 ല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ 20 ല്‍ 19 സീറ്റും നേടി വന്‍ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞെങ്കിലും കോവിഡ് മഹാമാരി കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധവികാരം മുതലാക്കാനായില്ല. ഇതിന് സംഘടനാ ദൗര്‍ബല്യവും കാരണമായെന്നും രമേശ് ചെന്നിത്തല അശോക് ചവാൻ കമ്മിറ്റിക്ക് മുൻപാകെ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K