28 May, 2021 10:33:13 AM


വികസനക്ഷേമ പദ്ധതികൾ തുടരാൻ പ്രതിജ്ഞാബദ്ധം - ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം



തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ  ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ ഒമ്പതിന്‌ പ്രസംഗം ആരംഭിച്ചു. സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എം ബി രാജേഷും ചേർന്ന്‌ സ്വീകരിച്ചു.

പിണറായി സർക്കാരിന്റെ അധികാരതുടർച്ച അസാധാരണ ജനവിധി ആണെന്ന്‌ ഗവർണർ പറഞ്ഞു. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ്‌  സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു.

കോവിഡ്‌ വ്യാപനം പിടിച്ചു നിർത്താനായി. കോവിഡ്‌ മരണനിരക്കും  കുറയ്‌ക്കാനായി. ക്ഷേമപ്രവർത്തനത്തിലൂടെ സാമ്പത്തിക മാന്ദ്യം കുറയ്‌ക്കാനായി. കോവിഡ്‌ രണ്ടാം വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധി മറികടന്ന്‌  ഭക്ഷ്യകിറ്റുകൾ നൽകി. ക്ഷേമപദ്ധതികളിൽ  അംഗമല്ലാത്ത ബിപിഎൽ കുടുംബങ്ങൾക്ക്‌ 1000 കോടി ചിലവിട്ടു. കോവിഡ്‌ നിയന്ത്രണത്തിൽ തദ്ദേശസ്‌ഥാപനങ്ങളുടെ പങ്ക്‌ നിർണായകം. 

എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്.കോവിഡ്‌ വാക്‌സിനേഷൻ മാതൃകാപരമായി നടപ്പാക്കുന്നു.

കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ  ഗതി മാറ്റും.വൈഫൈ സംസ്‌ഥാനത്ത്‌ വിപുലമാക്കും. പാവപെട്ടവർക്ക്‌ വൈഫൈ സൗജന്യമായി നൽകും. ഇൻഫോ പാർക്കും ടെക്‌നോ പാർക്കും വികസിപ്പിക്കും. ബഹുരാഷ്‌രട ഐ ടി കമ്പനികൾ ഐടി മേഖലയിലേക്ക്‌ വരുന്നു.ഉന്നത വിദ്യാഭ്യാസത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും

നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി. ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.

വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് യോജിക്കുന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിസന്ധിയിലും സർക്കാർജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചു. 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽ.മികവിന്റെ കേന്ദ്രങ്ങൾ സൃഷ്‌ടിക്കും.

ഭൂരഹിതർക്കെല്ലാം ഈ സർക്കാരിന്റെ കാലത്ത്‌ ഭൂമി നൽകും. കർഷകരുടെ  വരുമാനത്തിൽ 50ശതമാനം ഉയർച്ച ഉറപ്പാക്കും. കൃഷിഭവനുകൾ സ്‌മാർട്ടാക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും. മൊബൈൽ റേഷൻ കടകൾ കൂടുതൽ വ്യാപിപ്പിക്കും.മുതലപൊഴി ചെല്ലാനം ഹാർബറുകർ ഈ വർഷം യാഥാർത്ഥമാക്കും. 

മെയ്‌ 31, ജൂൺ 1, 2 തിയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും 3ന്‌ സർക്കാർ കാര്യവും നടക്കും.നാലിന്‌ പുതുക്കിയ സംസ്‌ഥാന ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. 7, 8, 9  തിയതികളിൽ ബജറ്റിനെ കുറിച്ച്‌ പൊതു ചർച്ച നടക്കും. 10 നാണ്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌. 11ന്‌ സർക്കാർ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും നടക്കും. 14ന്‌ ധനവിനിയോഗ രണ്ടാംനമ്പർ ബിൽ പരിഗണിച്ച്‌ സഭ അനിശ്‌ചിത കാലത്തേക്ക്‌ പിരിയും.


പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം 24നാണ്‌ ആരംഭിച്ചത്‌. അന്ന്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞയും 25ന്‌ സ്‌പീക്കർ തെരഞ്ഞെടുപ്പും നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K