28 May, 2021 09:20:24 AM


സ്വകാര്യമേഖലയുടെ സമ്മർദ്ദം; കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ

10 മുതൽ 30% വരെ വില കൂട്ടി




തിരുവനന്തപുരം: സ്വകാര്യമേഖലയുടെ സമ്മർദ്ദത്തിന് വഴങ്ങി കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില വർധിപ്പിച്ച് സർക്കാർ. നേരത്തെ ഭക്ഷ്യ- സിവിൽസപ്ലൈസ് വകുപ്പാണ് വില നിശ്ചയിച്ചതെങ്കിൽ, ഇപ്പോൾ ആരോഗ്യവകുപ്പാണ് വില പുതുക്കി നിശ്ചയിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലകയറ്റം, ക്ഷാമം, ഗതാഗത നിരക്ക് തുടങ്ങിയ പരിഗണിച്ചാണ് വില പുതുക്കിയതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. സർക്കാർ നേരത്തെ നിശ്ചയിച്ച വില പര്യാപ്തമല്ലെന്ന് സ്വകാര്യ ആശുപത്രികളും വിതരണക്കാരും പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ.


10 മുതൽ 30 ശതമാനം വരെയാണ് വില കൂട്ടിയത്. പി പി ഇ കിറ്റിന്റെ വില 273 ൽ നിന്ന്  328 ആയി വർധിപ്പിച്ചു. N -95 മാസ്കിന്റെ വില 22 ൽ നിന്ന് 26 ആയും ട്രിപ്പിൾ ലെയർ മാസ്കിന് 5 രൂപയായും വർധിപ്പിച്ചു. പൾസ് ഓക്സി മീറ്ററിന്റെ വില 1500 ൽ നിന്ന് 1800 ആക്കി. സാനിറ്റൈസർ 500 മില്ലി ബോട്ടിലിന് 192 ൽ നിന്ന് 230 ആയി ഉയർത്തി. സാനിറ്റൈസർ 100മില്ലി ലിറ്ററിന് 55ൽ 66 രൂപയാക്കി. ഓക്സിജൻ മാസ്ക് 54ൽ നിന്ന് 65 രൂപയാക്കി. സർജിക്കൽ ഗൗണിന് 65ൽ നിന്ന് 78 രൂപയാക്കി വർധിപ്പിച്ചു. ഫെയ്സ് ഷീൽഡിന്റെ വില 21ൽ നിന്ന് 25 രൂപയാക്കി.


സർക്കാർ നേരത്തെ നിശ്ചയിച്ച വില പര്യാപ്തമല്ലെന്ന് സ്വകാര്യ ആശുപത്രികളും വിതരണക്കാരും പരാതിപ്പെട്ടിരുന്നു.വില കുറച്ചതിന് പിന്നാലെ അത്യാവശ്യ ഉല്പന്നങ്ങൾക്ക് കടുത്ത ക്ഷാമവും നേരിട്ടിരുന്നു. എന്നാൽ സർക്കാരിന് കീഴിലുള്ള കാരുണ്യ വിപണന കേന്ദ്രങ്ങളിൽ 15 രൂപയ്ക്ക് എൻ95 മാസ്ക് വിൽക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലെ എസ്എടി ഡ്രഗ് ഹൗസിൽ 10 രൂപയ്ക്കും എൻ95 മാസ്കും 700 രൂപയ്ക്ക് പൾസ് ഓക്സി മീറ്ററും വിൽപന നടത്തുണ്ട്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികള്‍ കൊള്ളനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നിരക്കുകൾ ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. ചികിത്സാ നിരക്ക് മുതല്‍ കോവിഡ് സുരക്ഷാ സാമഗ്രികളുടെ വില നിലവാരം വരെ ഇതിൽ ഉൾപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K