17 May, 2021 06:04:13 PM


മുഖ്യമന്ത്രി കേക്ക് മുറിച്ച് എല്‍ഡിഎഫ് വിജയാഹ്ലാദം; ഇതാണോ ട്രിപ്പിള്‍ ലോക്ഡൌണ്‍?




തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച ഇടതുജനാധിപത്യ മുന്നണിയുടെ നടപടി വിവാദത്തില്‍. എകെജി സെന്‍ററില്‍ എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചത്. കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രി മുമ്പ് പ്രോട്ടോക്കോള്‍ ലംഘിച്ച് യാത്ര ചെയ്തതും ഏറെ വിവാദമായിരുന്നു.


കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കൾ കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വ്യാപകമായിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, എകെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ എൽഡിഎഫ് കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി കേക്ക് മുറിച്ചത്. എൽഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രനും ജോസ് കെ മാണിയും കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒട്ടേറെപേർ വിമർശനവുമായി എത്തി. 


ട്രിപ്പിള്‍ ലോക്ക്ഡൗണിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്ന് അടക്കമുള്ള വിമർശനമാണ് ഉയരുന്നത്. 


കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ വെർച്വൽ പ്ലാറ്റ്ഫോമിൽ ആക്കണമെന്ന് ഐഎംഎ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ ഇരിക്കെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തന്നെ സത്യപ്രതിജ്ഞ നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കേക്ക് മുറി വിവാദവും. ബിജെപി നേതാക്കൾ അടക്കം വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. നിയന്ത്രണങ്ങളൊന്നും എൽഡിഎഫ് നേതാക്കൾക്ക് ബാധകമല്ലേ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.


പോസ്റ്റിന്‍റെ പൂര്‍ണരൂപം-




"ഇത് ഇന്നത്തെ LDF യോഗത്തിന്റെ ദൃശ്യമാണ്. ടിപ്പിള്‍ ലോക്ക്ഡൗണ്‍, സത്യവാങ്ങ്മൂലം, അതിര്‍ത്ഥി അടക്കല്‍, അഞ്ചുപേര്‍ ഒത്തുകൂടിയാല്‍ കേസ്സെടുക്കല്‍, ജാഗ്രത, കരുതല്‍, എന്തൊക്കെയായിരുന്നു.
കേരള ജനതയെ ദിവസേന വൈകിട്ട് വന്ന് ഉപദേശിക്കാന്‍ എന്ത് അര്‍ഹതയാണ് മുഖ്യമന്ത്രി താങ്കള്‍ക്കുള്ളത്? നിയന്ത്രണങ്ങളൊന്നും എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബാധകമല്ലേ?
അതേസമയം,  99 സീറ്റുനേടിയുള്ള വിജയം സഹിക്കാനാകാതെ അസഹിഷ്ണുതകൊണ്ടുള്ള വിമർശനമാണ് ചിലർ ഉയർത്തുന്നതെന്നാണ് ഇടതുപക്ഷ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ തിരിച്ചടിക്കുന്നത്."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K