27 April, 2021 08:23:45 PM


ഒറ്റയ്ക്കു കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച് പോലീസ്: സംഭവം വിവാദത്തിൽ



ഏറ്റുമാനൂർ: ദേവാലയത്തിൽ ഒറ്റയ്ക്ക് വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നടപടി വിവാദത്തിൽ. അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി അസിസ്റ്റൻറ് വികാരി ഫാ. ലിബിൻ പുത്തൻപറമ്പിലിനെയാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ  സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.


ഇന്ന് രാവിലെ അതിരമ്പുഴ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയതാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ. സ്കൂളിനും പള്ളിക്കും ഇടയിലുള്ള സ്ഥലത്ത് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതു കണ്ടാണ് അദ്ദേഹം പള്ളി കോമ്പൗണ്ടിൽ എത്തിയത്. ഈ സമയം വലിയ പള്ളിയുടെ ഒരു വാതിൽ തുറന്നു കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. പള്ളി മൈതാനത്ത് വ്യായാമത്തിനെത്തിയവരുടേതായിരുന്നു കാറുകൾ.


മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായി ഫാ. ലിബിൻ പുത്തൻപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്നു. ഒപ്പം ദേവാലയ ശുശ്രൂഷികൾ മാത്രമാണ് ഉണ്ടായിരുന്നത്. പള്ളിയുടെ വാതിൽക്കൽ എത്തി ദേവാലയ ശുശ്രൂഷിയോട് വിവരം തിരക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ കുർബാനയ്ക്കു ശേഷം വൈദികൻ സ്റ്റേഷനിലെത്തി തന്നെ കാണണമെന്ന് നിർദ്ദേശിച്ച് മടങ്ങി. സ്റ്റേഷനിൽ എത്തിയ ഫാ.ലിബിനോട് നിരോധനാജ്ഞ നിലനിൽക്കെ വിശുദ്ധ കുർബാന അർപ്പിച്ചത് നിയമ വിരുദ്ധമാണെന്ന് ഓഫീസർ പറഞ്ഞു. എന്നാൽ നിയമ ലംഘനം നടത്താതെ സ്വകാര്യമായാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നും താനും ദേവാലയ ശുശ്രൂഷികളും മാത്രമാണുണ്ടായതെന്നും വൈദികൻ വ്യക്തമാക്കി.


തുടർന്ന് പള്ളി അധികൃതർ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വസ്തുതകൾ ബോധിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച അന്നു തന്നെ വാട്സാപ് ഗ്രൂപ്പുകളിലൂടെയും ഇതര മാർഗങ്ങളിലൂടെയും ദേവാലയം അടച്ചതായും തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ലെന്നും അറിയിച്ചിരുന്നു. ഈ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പളളി പരിസരത്തും പള്ളിയുടെ വാതിലുകളിലും പതിച്ചിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടുകയും ചെയ്തു. പിന്നീട് പള്ളിയിൽ ഒരു ചടങ്ങുകളും നടന്നിട്ടില്ല.


എന്നാൽ വൈദികർ സ്വകാര്യമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് വൈദികരുടെ വ്യക്തിപരമായ സ്വാതന്ത്ര്യവും അവകാശവുമാണെന്നും ഇവിടെ നിയമ ലംഘനത്തിൻ്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും പള്ളി അധികൃതർ പറഞ്ഞു. വികാരിയച്ചൻ സ്ഥലത്തുണ്ടായിട്ടും അദ്ദേഹത്തെ കാണാനോ എന്തെങ്കിലും സംശയത്തിൻ്റെ പേരിലാണെങ്കിൽ തന്നെ അത് അദ്ദേഹത്തെ ധരിപ്പിക്കാനോ തയ്യാറാകാതെ യൂണിഫോമിൽ പള്ളിമുറ്റത്ത് പ്രവേശിച്ച് മദ്ബഹയിൽ നിന്ന ദേവാലയ ശുശ്രൂഷിയെ അവിടെനിന്ന് വിളിച്ച് വിവരം അന്വേഷിക്കുകയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചെയ്തതെന്നും പള്ളി അധികൃതർ ആരോപിച്ചു.


നിരോധനാജ്ഞയുടെ ഒരു വകുപ്പും ലംഘിക്കാതിരിക്കെ വൈദികൻ്റെ പേരിൽ നിയമലംഘനം ആരോപിച്ച പോലീസ് നടപടിയിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സിപിഎം നേതാവ് വി.എൻ.വാസവൻ, കോൺഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം പ്രിൻസ് ലൂക്കോസ്, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമല തുടങ്ങിയവർ പ്രതിഷേധിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K