15 April, 2021 02:25:47 PM


വിവാഹത്തിന് മുന്‍കൂര്‍ അനുമതി വേണം; മാര്‍ക്കറ്റുകളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം




തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണമുണ്ടാകും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍. സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.


പൊതുപരിപാടികളില്‍ പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പങ്കെടുക്കാവൂ. നേരത്തെ 200 പേര്‍ക്ക് അനുമതിയുണ്ടായിരുന്നു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവായവരോ, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കോ മാത്രമേ ഇനി ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും പ്രവേശനം അനുവദിക്കുകയുള്ളൂ. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരണം.


വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവക്ക് മുന്‍കൂര്‍ അനുമതി വേണം. സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താനും ട്യൂഷന്‍ സെന്‍ററുകളില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കും. സംസ്ഥാനത്തിനായി കൂടുതല്‍ വാക്സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാനും തീരുമാനമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുക.


ദിവസം രണ്ടര ലക്ഷം പേരെ വാക്സിനേഷന് വിധേയമാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യുകളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച്‌ പൊതു സ്ഥലങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K