15 April, 2021 02:00:37 PM


'പിണറായി അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവ്' - സന്ദീപ് വചസ്പതി



തിരുവനന്തപുരം: അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. താന്‍ എല്ലാത്തിനും അതീതനാണെന്ന അഹംഭാവമാണ് പിണറായിയെ നയിക്കുന്നതെന്നും അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വെല്ലുവിളിയെന്നും തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സന്ദീപ് കുറ്റപ്പെടുത്തി. 


കോവിഡ് സ്ഥിരീകരിച്ച്‌ പത്താം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് പാടുള്ളൂ എന്നാണ് കോവിഡ് പ്രോട്ടോക്കോള്‍. പക്ഷേ, കോവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം മുഖ്യമന്ത്രിയെ ടെസ്റ്റ് നടത്തി ഡിസ്ചാര്‍ജ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്‍റെ വാദം അനുസരിച്ച്‌ മകള്‍ പോസിറ്റീവ് ആയ ആറാം തിയതി മുതല്‍ മുഖ്യമന്ത്രിയും പോസിറ്റീവ് നിരീക്ഷണത്തില്‍ ആയിരുന്നുവെന്നു മാത്രവുമല്ല നാലാം തീയതി മുതല്‍ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നെന്നും സന്ദീപ് പറയുന്നു. അങ്ങനെ എങ്കില്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ എങ്ങനെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ പോയതെന്നും സന്ദീപ് ചോദിക്കുന്നു.


ഫെയ്സ്ബൂക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം


'അധികാരം കൊണ്ട് അന്ധത ബാധിച്ച നേതാവാണ് താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളോടും നിയന്ത്രണങ്ങളോടും ഇത്രയേറെ പുച്ഛമുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ വേറെയില്ല. താന്‍ എല്ലാത്തിനും അതീതനാണെന്ന അഹംഭാവമാണ് പിണറായിയെ നയിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത പിണറായിയുടെ വെല്ലുവിളി.


രോഗം സ്ഥിരീകരിച്ച്‌ 10ആം ദിവസം ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ ഡിസ്ചാര്‍ജ് പാടുള്ളൂ എന്നാണ് കോവിഡ് പ്രോട്ടോകോള്‍. പക്ഷെ മുഖ്യമന്ത്രിയെ കോവിഡ് പോസിറ്റീവ് ആയി ഏഴാം ദിവസം ടെസ്റ്റ് നടത്തി ഡിസ്ചാര്‍ജ് ചെയ്തു. (കോവിഡ് പോസിറ്റീവ് ആയി മുഖ്യമന്ത്രി ആശുപത്രിയില്‍ പ്രവേശിക്കുന്നത് ഏപ്രില്‍ 8ന്. 17 നാണ് അടുത്ത ടെസ്റ്റ് നടത്തേണ്ടത്.) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാദം അനുസരിച്ച്‌ മകള്‍ പോസിറ്റീവ് ആയ ആറാം തിയതി മുതല്‍ മുഖ്യമന്ത്രിയും പോസിറ്റീവ്/നിരീക്ഷണത്തില്‍ ആയിരുന്നുവത്രെ. മാത്രവുമല്ല 4ആം തിയതി മുതല്‍ മുഖ്യമന്ത്രിക്ക് ജലദോഷം ഉണ്ടായിരുന്നു.


പക്ഷെ ഔദ്യോഗിക വര്‍ത്താകുറിപ്പിലും ആശുപത്രി ബുള്ളറ്റിനിലും ഇതേ പറ്റി പരാമര്‍ശം ഇല്ലായിരുന്നു. അങ്ങനെ എങ്കില്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ എങ്ങനെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ പോയത്????? ലക്ഷണം കണ്ട അന്ന് എന്തുകൊണ്ട് ടെസ്റ്റ് ചെയ്തില്ല. അതല്ല സൂപ്രണ്ട് പറയുന്നത് കള്ളമാണെങ്കില്‍ എന്തിന് ഏഴാം ദിവസം മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തു?. ഇതൊന്നും 'എനക്കറിയില്ല' എന്നാണ് നയം എങ്കില്‍ എം. ശിവശങ്കരന്‍ പണ്ട് പറഞ്ഞത് വിശ്വസിക്കേണ്ടി വരും.'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K