12 April, 2021 10:40:09 PM


ആത്മഹത്യാ മുനമ്പായി ബാങ്കുകൾ; കനറാ ബാങ്കുകള്‍ക്ക് മുന്നിൽ നാളെ ഡിവൈഎഫ്ഐ ധർണ്ണ



കണ്ണൂര്‍: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബാങ്ക് മാനേജറായ സ്വപ്‌നയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നാളെ ധർണ നടത്തും. ജോലി സമ്മർദം താങ്ങാനാകാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. ജില്ലാ കേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.


'കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾ മൂലം പൊതുമേഖലാ ബാങ്കുകൾ ആത്മഹത്യാ മുനമ്പുകളായി മാറുകയാണ്. ബാങ്കിങ് മേഖലയിലെ സ്വകാര്യവൽക്കരണവും ചൂഷണവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. ആത്മഹത്യ ചെയ്ത കൂത്തുപറമ്പിലെ തൊക്കിലങ്ങാടി ശാഖ മാനേജർ, കെ.എസ്. സ്വപ്ന ഇത്തരം നയങ്ങളുടെ ഇരയാണ്. ബാങ്കിങ് മേഖലയിൽ തുടർന്നുവരുന്ന കേന്ദ്രസർക്കാരിന്‍റെ നയങ്ങൾ അടിയന്തിരമായി തിരുത്തണം. ഈ മുദ്രാവാക്യമുയർത്തി നാളെ രാവിലെ ജില്ലാ കേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.' ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 


ചൂഷണത്തിന് വഴിവെക്കുന്ന കേന്ദ്രസർക്കാർ നടപടികളാണ് ജീവനക്കാരുടെ ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നത്. പൊതുമേഖലാസ്ഥാപനങ്ങളായ ബാങ്കുകൾ ലയിപ്പിക്കുകയും ഓഹരി വിറ്റ് സ്വകാര്യവൽക്കരിക്കുകയുമാണ്. ജീവനക്കാരുടെ എണ്ണവും വൻതോതിൽ വെട്ടിക്കുറക്കുന്നു. സേവനങ്ങൾ വെട്ടിക്കുറച്ച് ബാങ്കിങ് ഇതര കച്ചവടങ്ങളുടെ ടാർഗറ്റുകൾക്കായി ജീവനക്കാരെ പിഴിയുകയാണ്. നിരവധി അഭ്യസ്ത വിദ്യരായ യുവതി യുവാക്കളാണ് ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നത്.


കോർപ്പറേറ്റുകൾക്കനുകൂലമായി ബാങ്കിങ് മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പിലാക്കി ജീവനക്കാരെ കുരുതികൊടുക്കുകയാണ് കേന്ദ്രസർക്കാർ. സ്വന്തം തൊഴിലിനും ജീവിതത്തിനും നിലനിൽപ്പില്ലാതാകുമ്പോൾ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവരണം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K