22 March, 2021 11:30:49 AM


കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ മലം എറിഞ്ഞു; പിന്നിൽ സി.പി.എമ്മെന്ന് ആരോപണം



കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്‍റെ പ്രസ്താവന നൽകാൻ വീടുകളിൽ കയറിയിറങ്ങിയ കോൺഗ്രസ് വാർഡ് പ്രസിഡന്‍റിന്‍റെ വീടിനു നേരെ മലം എറിഞ്ഞതായി പരാതി. വീടിന്‍റെ സിറ്റൗട്ടിലും, കാറിലും ഭിത്തിയിലുമെല്ലാമാണ് മലം എറിഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. ആർപ്പൂക്കര വില്ലൂന്നി കളപ്പുരയ്ക്കൽ ബോബി സേവ്യറിന്‍റെ വീടിനു നേരെയാണ് ഞായറാഴ്ച അർദ്ധരാത്രിയ്ക്കു ശേഷം ആക്രമണം ഉണ്ടായത്.


ആർപ്പൂക്കര പഞ്ചായത്തിലെ ഏഴാം വാർഡ് പ്രസിഡന്‍റായ ബോബി കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി വീടുകളിൽ കയറിയിറങ്ങി പ്രസ്താവന വിതരണം ചെയ്തിരുന്നു. ഈ പ്രദേശത്ത് ചില പോക്കറ്റുകളിൽ സി.പി.എം പ്രവർത്തകർ കൂടുതലായുണ്ട്. ബോബി പ്രചാരണത്തിനിറങ്ങിയതിൽ പ്രദേശത്തെ ചില സി.പി.എം പ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ആക്രമണം നടന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.


തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയ എൽ.ഡി.എഫ് അക്രമത്തിന്‍റെ പാതയിലേയ്ക്കു തിരിഞ്ഞിരിക്കുകയാണ് എന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ആരോപിച്ചു. സി.പി.എമ്മും, എൽ.ഡി.എഫും എത്രത്തോളം അക്രമം അഴിച്ചു വിട്ടാലും സാധാരണക്കാരായ ജനങ്ങളുടെ വികാരത്തെ തിരിച്ചു വിടാനാവില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K