22 March, 2021 09:33:26 AM


'കൂടുതല്‍ റേഷന്‍ കിട്ടാന്‍ കൂടുതല്‍ പ്രസവിക്കണം': ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍



ഡെറാഡൂണ്‍: പാവപ്പെട്ടവർക്ക് കൂടുതൽ റേഷൻ കിട്ടണമെങ്കിൽ കൂടുതൽ കുട്ടികളെ പ്രസവിക്കണമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിം​ഗ് റാവത്ത്. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിന്റെ റേഷൻ കൂടുതൽ ലഭിക്കണമെങ്കിൽ 20 കുട്ടികളെങ്കിലും കുടുംബത്തിൽ ഉണ്ടാകണമായിരുന്നു എന്നാണ് റാവത്ത് പറഞ്ഞതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.


പ്രധാനമന്ത്രിയുടെ ​ഗരീബ് കല്യാൺ യോജന വഴി എല്ലാ വീട്ടലേക്കും അഞ്ച് കിലോയുടെ റേഷൻ നൽകുന്നുണ്ട്. വീട്ടിൽ പത്ത് പേരുണ്ടങ്കിൽ 50 കിലോ റേഷൻ ലഭിക്കും. 20 പേരാണങ്കിൽ ഒരു ക്വിന്റൽ ലഭിക്കും. എന്തുകൊണ്ട് ചിലർക്ക് പത്ത് കിലോ കൊടുക്കുന്നു, ചിലർക്ക് ക്വിന്റൽ കൊടുക്കുന്നു എന്ന് ചോദിച്ച് ചിലർ അസൂയപ്പെടുന്നു. നിങ്ങൾക്ക് സമയമുണ്ടായിരിക്കേ ഇരുപത് കുട്ടികളെ പ്രസവിക്കുന്നതിന് പകരം രണ്ട് പേരെ പ്രസവിച്ചതാണ് ഈ വ്യത്യാസത്തിന് കാരണമെന്നും തിരത് റാവത്ത് പറഞ്ഞു.


മുമ്പും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കൊണ്ട് ശ്രദ്ധേയനായിരുന്നു പുതുതായി ചുമതലയേറ്റ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ തിരത് സിം​ഗ് റാവത്ത്. കീറിയ ജീൻസ് ധരിക്കുന്നത് ഇന്ത്യൻ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും, അത് ധരിച്ച് സാമൂഹ്യപ്രവർത്തനത്തിന് ഇറങ്ങുന്നവർ എന്ത് സന്ദേശമാണ് കുട്ടികൾക്ക് പകർന്ന് നൽകുന്നതെന്നും നേരത്തെ റാവത്ത് ചോദിച്ചിരുന്നു. 200 വർഷം അമേരിക്ക ഇന്ത്യ അടക്കി ഭരിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.


ഇന്ത്യയെ 200 വർഷം അടിമകളാക്കി വെക്കുകയും, ലോകം അടക്കി ഭരിക്കുകയും ചെയ്ത അമേരിക്ക ഇന്ന് കോവിഡ് മഹാമാരിയോട് പൊരുതുകയാണെന്നായിരുന്നു റാവത്ത് പറഞ്ഞത്. ബി.ജെ.പി നേതാവായ തിരത് റാവത്ത് മാർച്ച് പത്തിനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K