13 March, 2021 10:33:21 PM


ബസ് യാത്രക്കിടെ ശുചിമുറിയില്‍ പ്രസവം: കുഞ്ഞിനെ ഉപേക്ഷിച്ച് അതേ ബസില്‍ യാത്ര; യുവതി പിടിയില്‍



പാലക്കാട്: പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ നവജാത ശിശുവിനെ തോട്ടിൽ ഉപേക്ഷിച്ചു കടന്ന അമ്മയെ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്കാണ് പാലക്കാട് ചുള്ളിമട പേട്ടക്കാട് വെള്ളമില്ലാത്ത തോടിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മയെ അങ്കമാലിയിൽ നിന്നും പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശിനി ഹസീനയാണ് പിടിയിലായത്. 


ചുള്ളിമട പേട്ടക്കാട് തോടിനടുത്ത് ഒരു പഴക്കച്ചവടക്കാരനാണ് കുഞ്ഞിനെ കരച്ചില്‍ കേട്ട് കണ്ടെത്തിയത്. ഇയാളും നാട്ടുകാരും വിവരമറിയിച്ചതനുസരിച്ച് വാളയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുകയായിരുന്നു. കുട്ടി ജനിച്ചിട്ട് അധികം സമയമായിട്ടില്ല എന്ന് പരിശോധനയില്‍ വ്യക്തമായി. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ സ്ത്രീ ഇറങ്ങി ശുചിമുറിയിലേക്ക് പോകുന്നത് ശ്രദ്ധിച്ച ചിലര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. 


തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ കോതമംഗലത്തിന് പോകുകയായിരുന്ന ബസില്‍നിന്ന് ഇവരെ പിടികൂടി. അങ്കമാലിയില്‍വെച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരെയും യുവതിയെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. ഛര്‍ദ്ദിക്കാനെന്ന് പറഞ്ഞ് ശുചിമുറിയിലേക്ക് പോയ ഇവര്‍ നിമിഷനേരം കൊണ്ട് പ്രസവിച്ച് തിരികെയെത്തി അതേ ബസില്‍ യാത്ര തുടരുകയായിരുന്നുവത്രേ. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പാലക്കാടേക്ക് കൊണ്ടുവന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K