20 February, 2021 06:48:41 PM


'സഹദേവന്‍ ചെയ്ത തെറ്റ് എന്ത്?'; ദൃശ്യത്തില്‍ വിമര്‍ശനവുമായി പോലീസുകാരന്‍റെ കുറിപ്പ്



കൊച്ചി: ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തില്‍ പോലീസുകാരന്‍ സഹദേവന്‍ എന്ന കഥാപാത്രത്തെ ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്. കേസുകളില്‍ തികഞ്ഞ ആത്മാര്‍ത്ഥത കാണിക്കുന്ന തങ്ങളെപോലുള്ള പോലീസുകാരന്‍റെ അനുഭവം ഇതായിരിക്കും എന്ന് വ്യക്തമാക്കുകയാണ് പേര് വെളിപ്പെടുത്താതെ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്‍. സിനിമയുടെ ആദ്യഭാഗത്ത് വരുണിന്‍റെ മിസ്സിങ്ങിന് പിറകിൽ ജോർജ്കുട്ടിയാണെന്ന് സഹദേവനറിയാമായിരുന്നുവെന്നും അത് തെളിയിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അയാള്‍ക്ക് വില്ലന്‍ പരിവേഷം നല്‍കുകയായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടികാട്ടുന്നു. ഇതുതന്നെയല്ലെ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കുറിപ്പില്‍ ചോദിക്കുന്നു.


കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ചുവടെ.

 

"ദൃശ്യം 2 ഉം സഹദേവനും കാലിക യാഥാർത്ഥ്യങ്ങളും...


ദൃശ്യം 2 ഇന്ന് കണ്ടു. ഈ സിനിമയിൽ പോലിസുകാരൻ സഹദേവൻ എവിടെ എന്നായിരുന്നു ഞാൻ നോക്കിയത്.
തെറ്റിയില്ല പിന്നാലെ വരുന്നു അന്നത്തെ സംഭവത്തിന് തുടർച്ചയായി സഹദേവനെ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പിരിച്ചുവിട്ടെന്ന്. നമുക്ക് ദൃശ്യം സിനിമ ഒന്ന് ഓർത്തു നോക്കാം, എന്തായിരുന്നു സഹദേവൻ ചെയ്ത തെറ്റ്? 'യഥാർത്ഥത്തിൽ സത്യത്തിനായി നിലകൊള്ളുകയും അത് തെളിയിക്കാനായി പരിശ്രമിക്കുകയും ചെയ്തതാണോ'. 
ഒരു തരത്തിൽ നോക്കിയാൽ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയുടെ പരിഛേദമാണ് ദൃശ്യം സിനിമ. പ്രായോഗികതകൾ നോക്കിയാൽ ഒരുപാട് അബദ്ധങ്ങൾ ഈ സിനിമയിൽ കാണാം.
നമ്മുടെ വിഷയം സഹദേവനാണ് 'യഥാർത്ഥത്തിൽ വരുണിന്‍റെ മിസ്സിങ്ങിന് പിറകിൽ ജോർജ്കുട്ടിയാണെന്ന് സഹദേവനറിയാം, അത് ഊഹമല്ല' വരുണിന്‍റെ വാഹനവുമായി പോകുന്ന ജോർജു കുട്ടിയെ ഇയാൾ നേരിട്ട് കണ്ടതാണ്.
പോലിസുകാരുടെ ഭാഷയിൽ പറഞ്ഞാൽ പ്രതി ജോർജ്കുട്ടിയാണെന്ന ഉത്തമ വിശ്വാസത്തിൽ അത് തെളിയിക്കാനായി കുറച്ച് റൂഡായി പെരുമാറേണ്ടി വരുന്നു. ജോർജ്കുട്ടിയും കുടുംബവും  നുണയാണ് പറയുന്നതെന്ന (ജനങ്ങൾക്കും അറിയാം) 100 % ഉറപ്പിലാണ് അയാളുടെ ഓരോ നീക്കവും,
ആ കുട്ടിയെ തല്ലുന്നതൊഴിച്ചാൽ കേസന്വേഷണത്തിൽ തെറ്റുപറയാനാകില്ല.
തികഞ്ഞ ആത്മാർത്ഥത കേസിൽ കാണിച്ച സഹദേവൻ ഇന്ന് സർവ്വീസിലില്ല.
ഇയാൾ സത്യം തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കിലും ജനം അത് തിരിച്ചറിഞ്ഞോ അല്ലാതെയോ വില്ലനായി കണ്ട് അയാളെ വെറുക്കുന്നു.
സത്യത്തിൽ പോലിസുകാരുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആത്യന്തികമായി ജനനന്മയും സത്യത്തിനും വേണ്ടിയാണെന്ന യാഥാർത്ഥ്യം മനസിലാക്കാതെ ജനങ്ങൾ പോലിസുകാരെ വില്ലന്മാരായി കാണുന്നു. 
ജിത്തു ജോസഫ് മനസിൽ പോലും വിചാരിച്ചില്ലേലും ഈ സിനിമ ഞങ്ങളെപ്പോലുള്ള പോലിസുകാർക്ക് പരോക്ഷമായി നൽകുന്ന സന്ദേശം ഇത് ആണെന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റുപറയാനാകില്ല."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K