10 February, 2021 07:40:39 PM


ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം - ഹൈക്കോടതി



ചണ്ഡീഗഡ്: 18 വയസ്സിന് താഴെയുള്ള ഋതുമതിയായ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് മുസ്‌ലിം വ്യക്തിനിയമമനുസരിച്ച്‌ ഇഷ്ടമുള്ള ആരെയും വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അപഗ്രഥിച്ചാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.


സര്‍ ദിന്‍ഷാ ഫര്‍ദുഞ്ചി മുല്ല എഴുതിയ 'മുഹമ്മദീയ നിയമ തത്ത്വങ്ങള്‍' എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പരാമര്‍ശിച്ച്‌, ഋതുമതിയാവുമ്ബോള്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ പ്രാപ്തിയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാറിലേര്‍പ്പെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195ാം വകുപ്പില്‍ പറയുന്നു.


ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് തനിക്ക് താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബില്‍ നിന്നുള്ള ഒരു മുസ്‌ലിം ദമ്ബതികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അല്‍ക സരിന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്‌ലിം ആചാരപ്രകാരം 2021 ജനുവരി 21 ന് വിവാഹം കഴിച്ച 36 കാരനും 17 വയസുള്ള പെണ്‍കുട്ടിയുമാണ് ഹരജി സമര്‍പ്പിച്ചത്.ഇരുവരുടെയും വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്ബതിമാര്‍ കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്‌ലിം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ക്ക് വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K