07 February, 2021 07:53:58 PM


പാലക്കാടന്‍ കുതിപ്പിന് വേഗമേറും; നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച തുറന്നുകൊടുക്കും



പാലക്കാട്: ജില്ലയിലെ കായികമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങള്‍ തിങ്കളാഴ്ച തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച  തൃത്താല, പറളി, ചിറ്റൂര്‍ സ്റ്റേഡിയങ്ങളും കയികവകുപ്പിന്‍റെ ഫണ്ടില്‍ നിര്‍മ്മിച്ച കോട്ടായി സ്‌റ്റേഡിയവുമാണ് നാടിന് സമര്‍പ്പിക്കുക. നാല് സ്റ്റേഡിയങ്ങളുടെയും ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നടത്തും.


കിഫ്ബി അംഗീകാരത്തോടെ 8.87 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മൈതാനവും മറ്റു സജ്ജീകരണങ്ങളും തൃത്താല ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. 6 ലെയ്ന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ് കോര്‍ട്ടുകള്‍ എന്നിവയും രാത്രികാല മത്സരങ്ങള്‍ക്കും പരിശീലനത്തിനും ഫ്ളെഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി ചുറ്റും ഇരുമ്പ് വേലിയും നിര്‍മ്മിച്ചു.


പറളി ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 1.75 ഏക്കര്‍ സ്ഥലത്ത് 7 കോടി രൂപ ചെലവിലാണ് സ്‌പോട്‌സ് കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. കായികവകുപ്പിന്റെ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സജ്ജമാക്കിയ സ്റ്റേഡിയത്തില്‍ സ്പ്രിംഗ്ലര്‍ സംവിധാനത്തോടും സ്വാഭാവിക പുല്‍ത്തകിടിയോടും കൂടിയ സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്,  സ്വിമ്മിങ്ങ് പൂള്‍ എന്നിവയാണ് നിര്‍മ്മിച്ചത്. രാത്രികാല മത്സരങ്ങള്‍ക്ക് സഹായകമാകുന്നതിന്  ഫ്ളെഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 6 ലെയ്ന്‍ 200 മീറ്റര്‍ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിന്‍രെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.



കായിക രംഗത്ത് പാലക്കാടിന്‍റെ കരുത്തായ പറളി സ്‌കൂളിലെ പുതിയ സൗകര്യങ്ങള്‍ വലിയ കുതിപ്പിന് വഴിയൊരുക്കും. പ്രാദേശികാടിസ്ഥാനത്തില്‍ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ് പറളി.  താരങ്ങള്‍ക്ക് പരിശീലനത്തിന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം.  പുതിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് താരങ്ങള്‍ക്ക് വലിയ ആശ്വാസവും സഹായവുമാകും.



ഫുട്ബോള്‍ ഗ്രൗണ്ട്, 200 മീറ്റര്‍ 6 ലെയിന്‍ സിന്തറ്റിക്ക് ട്രാക്ക്, സിന്തറ്റിക്ക് പ്രതലത്തില്‍ സജ്ജമാക്കിയ ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍,ബാറ്റ്മിന്റണ്‍ കോര്‍ട്ടുകള്‍ 3 നിലകളുള്ള ഗ്യാലറി ബില്‍ഡിങ്ങ് എന്നിവയാണ് കോട്ടായി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്ന് 7 കോടി രൂപ മുടക്കിയാണ് മനോഹരമായ കായിക കോംപ്ലക്‌സ് തയ്യാറാക്കിയത്.



ചിറ്റൂര്‍ കോളേജില്‍ 5.54 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌പോട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി സ്വിമ്മിങ്ങ്പൂളാണ് സജ്ജമായത്. ഫുട്‌ബോള്‍ മൈതാനവും അനുബന്ധ സൗകര്യങ്ങളും വൈകാതെ പൂര്‍ത്തിയാക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കായികരംഗത്ത് വലിയ കുതിപ്പ് നടത്തുന്ന ജില്ലയാണ് പാലക്കാട്. സ്‌കൂള്‍ കായികമേളകളില്‍ ഇന്ന് പാലക്കാടിന്റെ ആധിപത്യമാണ്. പുതിയ സ്റ്റേഡിയങ്ങള്‍ പാലക്കാടന്‍ കുതിപ്പിന് ഊര്‍ജം പകരും.


പുതിയ സ്‌റ്റേഡിയങ്ങള്‍ ഉള്‍പ്പടെ അഞ്ച് സ്റ്റേഡിയങ്ങളാണ് ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. സെപ്റ്റംബറില്‍ കണ്ണമ്പ്രയില്‍ സ്റ്റേഡിയം ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. 100ദിന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം.  സംസ്ഥാനത്താകെ 11 സ്‌റ്റേഡിയങ്ങളാണ് വിവിധ ജില്ലകളിലായി കായികവകുപ്പ് പുതുതായി തുറന്നുകൊടുത്തത്. 6 സ്‌റ്റേഡിയങ്ങള്‍ കൂടി ഈ മാസം ഉദ്ഘാടന സജ്ജമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K