26 November, 2020 05:51:41 PM


തമിഴ്‍നാട്ടിൽ നിവാര്‍ ഭീതി ഒഴിയുന്നു; നഗരങ്ങളിൽ മഴയ്ക്കും കാറ്റിനും ശമനം



ചെന്നൈ: തമിഴ്‍നാട്ടിൽ നിവാര്‍ ഭീതി ഒഴിയുന്നു. പുതുച്ചേരിയിൽ നിന്ന് 85 കിലോമീറ്റർ വടക്ക് മാറിയാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ വേഗം 75 മുതൽ 85 കിലോമീറ്റർ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഴയ്ക്കും കാറ്റിനും ശമനമുണ്ട്.


ഇന്നലെ രാത്രി പത്തരയോടെ, 145 കിലോ മീറ്റർ വേഗത്തിലാണ് നിവാറിന്‍റെ ആദ്യഭാഗം പുതുച്ചേരി തീരത്തെത്തിയത്. മധ്യഭാഗം എത്തുമ്പോഴേയ്ക്കും വേഗം 120 കിലോ മീറ്ററായി കുറഞ്ഞു. പുതുച്ചേരി, കടലൂർ, ചിദംബരം , മാരക്കോണം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴയും കാറ്റും അടിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ഏഴ് ജില്ലകളിലാണ് കാറ്റും മഴയും കൂടുതൽ നാശം വിതിച്ചത്. കാർഷിക മേഖലയ്ക്കാണ് കൂടുതൽ നഷ്ടമുണ്ടായത്.


നാലു മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, കടലൂർ, നാഗപട്ടണം ജില്ലകളിലാണ് മരണം റിപ്പോർട്ടു ചെയ്തത്. എല്ലാ പ്രധാന റോഡുകളിലും വെള്ളക്കെട്ടും മരങ്ങൾ വീണതുകൊണ്ടുള്ള ഗതാഗത തടസവും തുടരുന്നു. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിൽ രാത്രിയിലായിരുന്നു കാര്യമായി മഴയും കാറ്റും ഉണ്ടായിരുന്നത്. നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഇവിടങ്ങളിൽ. എന്നാൽ, ചെന്നൈ നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്.


ചെമ്പരപ്പാക്കം അണയിൽ നിന്ന് രാവിലെയും 9000 ഘന അടി വെള്ളം തുറന്നു വിട്ടിരുന്നു. വെള്ളക്കെട്ട് പരിഹരിയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി ഒന്നര ലക്ഷത്തോളം ആളുകളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേയ്ക്ക് മാറ്റിയത്. ഇവരിൽ പലരും തിരികെ വീടുകളിലേയ്ക്ക് എത്തിത്തുടങ്ങി. നിവാർ കൂടുതൽ നാശം വിതച്ച, കടലൂരിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദർശിയ്ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K