18 May, 2016 02:41:45 PM


ഇനി അഞ്ചുകൊല്ലം വേണ്ടത് രാഷ്ട്രചിന്തയാണ്; രാഷ്ട്രീയ കളികളല്ല



അങ്ങനെ കൊട്ടിക്കലാശവും വോട്ടെടുപ്പും കഴിഞ്ഞു കേരളം ശാന്തമായിരിക്കുകയാണ്. വേനൽച്ചൂടും  തെരഞ്ഞെടുപ്പു ചൂടും ശമിപ്പിച്ചുകൊണ്ട്  ഇഴമുറിയാതെ മഴയും വന്നു. മണ്ണും മനസ്സുകളും കുളിർന്നു. എന്നാൽ സ്ഥാനാർഥികൾക്കും അവരുടെ പാർട്ടികൾക്കും  മുന്നണികൾക്കും 'ഒരു മുട്ട നെഞ്ചത്തുവച്ചാൽ വിരിയുന്ന ചൂടു' മാത്രം അവശേഷിക്കുന്നുണ്ട്! 

നാളിതുവരെയില്ലാത്ത എൻ ഡി എ യുടെ പ്രചാരണം, എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾ എന്നിവയൊക്കെ നാല് പതിറ്റാണ്ടിലേറെ അനായാസം വിജയിച്ചുവന്നിരുന്ന ജനനായകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട. ജയിച്ചവര്‍  ജയിച്ചു; തോറ്റവര്‍ തോറ്റു. ഇനി അതിനെക്കുറിച്ച്  പതിവുപോലെ വിലയിരുത്തലുകളും വിശകലങ്ങളുമൊക്കെ ഉണ്ടാവും. അതൊക്കെ പാര്‍ട്ടിക്കാരുടെ കാര്യം.
ഇരു മുന്നണികളുടെ മാത്രം സാന്നിധ്യമുണ്ടായിരുന്ന കേരളത്തില്‍ പലേടത്തും ത്രികോണമത്സര പ്രതീതി ഉണര്‍ത്തിയിട്ടുണ്ടെങ്കില്‍, അത് മാറി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു  എന്നാണര്‍ത്ഥം.

യു ഡി എഫിന് തുടര്‍ഭരണമാണ് ലഭിക്കുന്നതെങ്കില്‍ ഇതുവരെ കാണിച്ച പ്രകടനത്തിൽ നിന്നു ഗുണപരവും വ്യത്യസ്തവുമായ വ്യതിയാനം നയസമീപനങ്ങളിൽ വരുത്തണം. ഏറെ അഴിമതി ആരോപിക്കപ്പെട്ടിട്ടും വിജയിച്ചുവെങ്കിൽ ആ അഴിമതികൾക്കു ജനങ്ങൾ അംഗീകാരം നൽകിയതാണ് എന്നു തെറ്റിദ്ധരിക്കരുത്. വിജയത്തിന് പലഘടകങ്ങൾ ഉണ്ടാവാം. ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ചു കൊണ്ടുള്ള ഭരണമാണ് കാഴ്ച വയ്ക്കേണ്ടത്. ജീവനും സ്വത്തിനും സ്ത്രീകളുടെ മാനത്തിനും ഒരു കോട്ടവും തട്ടാൻ പാടില്ല.കേരളത്തിനകത്ത്‌  സിപിഎമ്മിന്റെ ആയാലും ബി ജെ പി യുടെ ആയാലും മുസ്ലീം ലീഗിന്റെതായാലും പാർട്ടിഗ്രാമങ്ങൾ ഉണ്ടെങ്കിൽ അത് അവസാനിപ്പിക്കണം.കേരളത്തിന്‌ ഭരണഘടനാപരമായ വ്യവസ്ഥയാണ്‌ വേണ്ടത്. അതും ഉറപ്പാക്കണം.

എൽ ഡി എഫ്ഫിനാണ് ഭരണം കിട്ടുന്നതെങ്കിൽ പഴയ 'ഭരണവും സമരവും'  എന്ന മുദ്രാവാക്യം ഉയർത്തരുത്. കേന്ദ്രസർക്കാരിനെ ഇഷ്ടമില്ലാത്ത ഇടതുപക്ഷം കേന്ദ്രവുമായി നല്ല സഹകരണം ഉറപ്പാക്കണം. കേന്ദ്രത്തിലേതു  ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ആണെന്ന് ഓർമ്മവേണം. അതുപോലെ അധികാര ഗർവ്വിൽ അക്രമരാഷ്ട്രീയത്തിന് മുതിരരുത്. സമാധാനം കൊതിക്കുന്ന ജനതയാണ് ഇന്നാട്ടിലുള്ളത്. അവർക്ക്  ഭയരഹിതമായി ജീവിക്കാനുള്ള അവകാശം അനുവദിച്ചു കൊടുത്തേ മതിയാകൂ. മികച്ച പെരുമാറ്റവും പ്രവർത്തിയും കൊണ്ട് വേണം പാർട്ടി വിപുലീകരിക്കാൻ. അക്രമവും ഭയവും വിതച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇക്കാലത്തിന് പറ്റിയതല്ല.മറുമുന്നണിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ആണ്  ഇടതുപക്ഷത്തെ ഭരണത്തിലെത്തിച്ചത് എന്ന കാര്യം ഓർമ്മിക്കണം.അതായത്  നെഗറ്റീവ് വോട്ടാണു;പൊസിറ്റീവ് വോട്ടല്ല ലഭിച്ചതെന്നു വിസ്മരിക്കരുത്‌. ഇക്കുറി നടത്തുന്ന ഭരണ മികവായിരിക്കണം പോസിറ്റീവ് വോട്ടിലൂടെ ഭരണ ത്തുടർച്ചയ്ക്കു കാരണമാകേണ്ടത്.

കണക്കുകൂട്ടലുകളെ പാടെ മറിച്ച് എൻ ഡി എ മുന്നണി അധികാരത്തിൽ വന്നാൽ  വാജ്പേയിയുടെ ആശയമായ 'രാഷ്ട്രീയത്തിനതീത'മായി പ്രതിപക്ഷത്തെ സഹകരിപ്പിക്കണം. നാളിതുവരെ സംസ്ഥാന സർക്കാർ അഞ്ചു വർഷത്തെ മാത്രം മുന്നിൽ കണ്ടു നടപ്പാക്കുന്ന വികസനങ്ങൾ നിർത്തുക. ഒരമ്പതു വർഷത്തെ മുന്നിൽ കണ്ടുള്ള വികസനങ്ങൾക്കു തുടക്കമിടുക. പരിസ്ഥിതി സംരക്ഷണം,ജലലഭ്യത,മുറിയാത്ത വൈദ്യതിവിതരണം ഇങ്ങനെ പലതും ഉറപ്പുവരുത്തുക. മാറി മാറി വരുന്ന മുന്നണികളുടെ ഭരണദൂഷ്യങ്ങൾ കണ്ടറിഞ്ഞു തിരുത്തുക. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നല്ല രീതിയിൽ നടപ്പിലാക്കുക.
ഒരു നവകേരള സൃഷ്ടിക്കായി ഇങ്ങനെ എല്ലാവരും ഒരുമയോടെ പ്രവർത്തിച്ചു വേണം ഏട്ടിലെ 'ദൈവത്തിന്റെ സ്വന്തം നാട്' സാർത്ഥകമാക്കാൻ. അതിനു ബന്ധപ്പെട്ടവർക്ക് കഴിയുമെന്ന് പ്രത്യാശയിലാണ്  കേരളത്തിലെ ജനങ്ങൾ..


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K