11 October, 2020 12:25:45 AM


ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയുടെ കൊലപാതകം: കേസ് സി.ബി.ഐ ഏറ്റെടുത്തു



ദില്ലി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.


സെപ്തംബര്‍ 14നായിരുന്നു ഹാഥ്റസ് പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സവര്‍ണ വിഭാഗമായ ഠാക്കുര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ നാല് പേരും. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K