10 October, 2020 08:31:30 PM


അഞ്ച് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ മുഖം തിരിച്ചറിയുന്ന ആപ്പിലൂടെ കണ്ടെത്തി




ഗുവാഹതി: അഞ്ച് വര്‍ഷം മുമ്പ് യു.പിയില്‍ നിന്ന് കാണാതായ കുട്ടിയെ തെലങ്കാന പൊലീസ് മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പ് വഴി കണ്ടെത്തി. കുട്ടി അസമിലെ ഒരു അനാഥാലയത്തില്‍ കഴിയുന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന്, മാതാപിതാക്കള്‍ എത്തി കുട്ടിയെ ഏറ്റെടുക്കുന്ന വൈകാരിക ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഓട്ടിസം ബാധിതനായ സോം സോണി എന്ന കുട്ടിയെ എട്ടു വയസ്സുള്ളപ്പോഴാണ് 2015 ജൂലൈയില്‍ യു.പിയിലെ ഹാണ്ഡ്യ ജില്ലയില്‍ നിന്ന് കാണാതായത്. അസമിലെ ഗോല്‍പാര ജില്ലയില്‍ എത്തപ്പെട്ട കുട്ടിയെ പൊലീസ് ഒരു ശിശുക്ഷേമ കേന്ദ്രത്തിലാക്കി.


തെലങ്കാന പൊലീസ് ആവിഷ്കരിച്ച ദര്‍പണ്‍ എന്ന മുഖം തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പ് ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ഈ ആപ്പില്‍ രാജ്യത്തെ വിവിധ ശിശുക്ഷേമ കേന്ദ്രങ്ങളിലും മറ്റുമായി താമസിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഫോട്ടോ സഹിതം ശേഖരിച്ചിട്ടുണ്ട്. കാണാതായ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച്‌ ഈ ആപ്പില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ അതുമായി യോജിക്കുന്നവയുണ്ടെങ്കില്‍ വിവരം ലഭിക്കും. പഴയ ഫോട്ടോയാണെങ്കില്‍ പോലും വര്‍ഷം കണക്കാക്കി നിലവിലെ രൂപം നിര്‍മിച്ചാണ് ആപ്പില്‍ തിരച്ചില്‍ നടത്തുക. ഇങ്ങനെ നടത്തിയ തിരച്ചിലിലാണ് യു.പിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ കുട്ടി അസമില്‍ ഉണ്ടെന്ന് അറിഞ്ഞത്.



തുടര്‍ന്ന് തെലങ്കാന പൊലീസ് യു.പി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെയും കൂട്ടി അസമിലേക്ക് പുറപ്പെട്ടു. തുടര്‍ന്നാണ്, അഞ്ച് വര്‍ഷത്തിന് ശേഷം വികാരനിര്‍ഭര കൂടിക്കാഴ്ച നടന്നത്. പത്ത് വര്‍ഷം മുമ്പ് കാണാതായ കുട്ടിയുടെ ഫോട്ടോ ആണെങ്കില്‍ പോലും ഇന്നത്തെ രൂപം സ്വയം നിര്‍മിച്ച്‌ തിരച്ചില്‍ നടത്താന്‍ ആപ്പ് വഴി സാധിക്കുമെന്ന് തെലങ്കാന പൊലീസ് പറയുന്നു. ഇത്തരത്തില്‍ 24 കുട്ടികളെ ഇതുവരെ കണ്ടെത്തി രക്ഷിതാക്കളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നും എ.ഡി.ജി.പി സ്വാതി ലാക്ര പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K