08 August, 2020 09:23:45 PM


നഗ്നമേനിയില്‍ ചിത്രരചന: രഹ്ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു



കൊച്ചി: നഗ്‌ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് തൃശൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റും. നാളെ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം ജെയിലിലേക്ക് കൊണ്ടു പോകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു രഹ്‌നയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഇന്ന് ഉച്ചയോടെയാണ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പോലീസ്സ് റ്റേഷനില്‍ കീഴടങ്ങിയത്.


സുപ്രിം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ സിഐ അനീഷിനു മുന്നിലെത്തിയാണ് കീഴടങ്ങിയത്. ഞായറാഴ്ച സ്രവ പരിശോധന നടത്തും.പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. രഹ്നയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു.


തുടര്‍ന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതോടെ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K