04 August, 2020 03:54:46 PM


കൊവിഡ് പ്രതിരോധം: പോലീസിനെ ഏല്പിക്കുന്നതിനെതിരെ സംഘടനകള്‍



തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള നടപടികള്‍ പോലീസിനെ ഏല്പിക്കുന്നതില്‍ ആരോഗ്യ മേഖലയിലെ സര്‍വീസ് സംഘടനകള്‍ക്ക് കടുത്ത അതൃപ്തി. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണിതെന്ന് ഐ.എം.എ, കെ.ജി.എം.ഒ.എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന എന്നിവ കുറ്റപ്പെടുത്തി.


വിദഗ്ധര്‍ ചെയ്യേണ്ട ചുമതലകള്‍ പോലീസിനെ ഏല്പിക്കരുതെന്നും സമ്പര്‍ട്ട പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ പോലീസിനെ ഏല്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കാണിച്ച് കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോഗ്യപ്രവര്‍ത്തകരെ നിരാശരാക്കുന്നതാണ് നടപടിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന ആരോപിച്ചു.


ആരോഗ്യവിഷയത്തില്‍ പരിശീലനം നേടിയവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടത്. ക്വാറന്റീനിലുളള ആളുകളുടെ സ്ഥിതി പരിശോധിക്കാനും അതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കാനും മാത്രമേ പോലീസിനെ ഏല്‍പ്പിക്കേണ്ടതുളളൂ. ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ വിട്ടുനല്‍കണമെന്ന് കെ.ജി.എം.ഒ.എ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെ ആരോഗ്യവകുപ്പിന്റെ ജോലികള്‍ പോലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ഐഎംഎ പറഞ്ഞു.


ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അവരെ തന്നെ തിരികെ ഏല്‍പ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഈ തീരുമാനം പിന്‍വച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പോലീസിന് കൂടുതല്‍ ചുമതല നല്‍കാനുളള തീരുമാനം മുഖ്യമന്ത്രിയെടുത്തത് വിദഗ്ധ സമിതി അറിയാതെയാണെന്നും റിപ്പോര്‍ട്ടുണ്ട്

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K