08 July, 2020 11:34:42 PM


മുണ്ടക്കയത്ത് യുവാവിനെ നടുറോഡില്‍ കുത്തി കൊന്ന സംഭവം: ഒരാള്‍ അറസ്റ്റില്‍



മുണ്ടക്കയം: യുവാവിനെ നടുറോഡില്‍  കുത്തി കൊന്ന സംഭവം ഒരാള്‍ അറസ്റ്റില്‍. ബൈപ്പാസ് റോഡില്‍ പടിവാതുക്കല്‍ കുഞ്ഞുമോന്‍-വാസന്തി ദമ്പതികളുടെ മകന്‍ ആദര്‍ശ്(32)ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 12 മണിയോടെ    മുണ്ടക്കയം കരിനിലം പോസ്‌റ്റോഫീസിനു സമീപത്താണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം കരിനിലം പുതുപ്പറമ്പില്‍ ജയന്‍ (ക്രിമിനല്‍ ജയന്‍-43)നെ മുണ്ടക്കയം പൊലീസ് കസറ്റഡിയിലെടുത്തു. വാഹനം റോഡില്‍ പാര്‍ക്കു ചെയ്തതും പിന്‍തുടര്‍ന്നതിലും ചൊല്ലിയുളള തര്‍ക്കമാണ്  കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുണ്ടക്കയം  പൊലീസ് പറഞ്ഞു  


സംഭവം സംബന്ധിച്ചു മുണ്ടക്കയം പൊലീസ് പറയുന്നതിങ്ങനെ. ആദര്‍ശ് ഭാര്യ ഹണി,  മകന്‍ ആദവ് (രണ്ടര) എന്നിവരു മൊത്ത് രാത്രി 10.45 ഓടെ കരിനിലത്തുളള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. യാത്രക്കിടെ കരിനിലം എസ്.എന്‍.ജങ്ഷനില്‍ റോഡിന്റെ മധ്യ ഭാഗത്ത് ജയന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. കാറിനെ മറികടന്ന് ആദര്‍ശ് പോവുകയും  തൊട്ടു പിന്നാലെ ജയന്‍ വരുകയും മറികടന്നു  വാഹനം നിര്‍ത്തി വാക്കേറ്റം നടത്തുകയുമായിരുന്നു. വാക്കേറ്റം കയ്യാങ്കളിയിലെത്തി ആദര്‍ശിനെ രണ്ടു തവണ ജയന്‍ അടിച്ചതിനു ശേഷം കാറില്‍ കയറി പോകുകയായിരുന്നുവെന്ന്  ആദര്‍ശിന്റെ  ഭാര്യ മൊഴി നല്‍കി.



പിന്നീട്  ഇവര്‍ യാത്ര തുടര്‍ന്നെങ്കിലും കരിനിലം-പശ്ചിമ റോഡില്‍ കരിനിലം പോസ്‌റ്റോഫീസിനു സമീപം വച്ചു ജയനും സംഘവും കാറു തടയുകയും കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഉടന്‍ ഇവരുടെ കാറില്‍ തന്നെ മുപ്പത്തിയഞ്ചാംമൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലതു എളിയില്‍ 8 സെന്റീമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റത്. കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.


കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി. ജെ.സന്തോഷ് കുമാര്‍, മുണ്ടക്കയം സി.ഐ. വി.ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സൈന്റിഫിക് ആഫീസര്‍  സി.എസ്.ഗ്രീഷ്മയുടെ നേതൃത്വത്തില്‍ വിദഗ്ദരെത്തി പരിശോധന നടത്തി. ആദര്‍ശിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K