06 July, 2020 11:49:06 PM


'എന്ത് അസംബന്ധവും വിളിച്ചുപറയരുത്'; കെ. സുരേന്ദ്രന് മുഖ്യമന്ത്രിയുടെ മറുപടി



തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് അത്തരത്തിലുള്ള ഒന്നല്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാക്ക് കൊണ്ട് സാധിക്കില്ല', മുഖ്യമന്ത്രി പറഞ്ഞു.


സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് നടന്നതെന്നും അത് ഫലപ്രദമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്യുന്നവര്‍ക്ക് മറ്റ് ചില ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കരുത്. കസ്റ്റംസ് അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


സ്വപ്‌നയുടെ നിയമനകാര്യം താനറിഞ്ഞിട്ടുള്ള നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അക്കാര്യത്തില്‍ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. ഏത് സംഭവം നടന്നാലും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K