27 June, 2020 04:39:02 PM


കോവിഡ് പരിശോധനയും ചികിത്സയും; കോട്ടയത്ത് സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു



കോട്ടയം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ രോഗചികിത്സയ്ക്കും സാമ്പിള്‍ പരിശോധനയ്ക്കുമുള്ള സൗകര്യങ്ങള്‍ അടിയന്തരമായി വിപുലീകരിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച കോവിഡ് കര്‍മ്മ പദ്ധതിയുടെ (സര്‍ജ് പ്ലാന്‍) അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 


ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാമ്പിള്‍ ശേഖരണം പതിനയ്യായിരത്തില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയും വിധം ജില്ലയിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ്, കോട്ടയം ജനറല്‍ ആശുപത്രി,  പാലാ ജനറല്‍ ആശുപത്രി, വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികള്‍  എന്നിവിടങ്ങളിലും ഒരു മൊബൈല്‍ യൂണിറ്റു വഴിയുമാണ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുന്നത്. കൂടുതല്‍ കേന്ദ്രങ്ങളില്‍ ശേഖരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും മൊബൈല്‍ യൂണിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.  


രോഗബാധിതരെ ചികിത്സിക്കുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, പാലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിക്കുന്നവരെ പ്രവേശിപ്പിക്കുന്നത്. ഈ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. 


ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെ ചികിത്സിക്കുന്ന പ്രത്യേക കേന്ദ്രങ്ങളും (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍-സി.എഫ്.എല്‍.ടി.സി) സജ്ജമാക്കിത്തുടങ്ങി. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ മറ്റ് ചികിത്സാ സംവിധാനങ്ങള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ ഈ വിഭാഗത്തില്‍പെടുന്ന രോഗികളെ പ്രവേശിപ്പിക്കും. ഇതിനു പുറമെ തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്സ്, മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍, കങ്ങഴ എം.ജി.ഡി.എം. ആശുപത്രി എന്നിവയും ആദ്യഘട്ടത്തില്‍ സി.എഫ്.എല്‍.ടി.സികളാക്കും. ഇത്തരം കേന്ദ്രങ്ങളില്‍ ഓക്സിജന്‍ തെറാപ്പി സംവിധാനവും ക്രമീകരിക്കും.  


ജില്ലയില്‍ ആകെ 23 സി.എഫ്.എല്‍.ടി.സികളിലായി 3200 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം പതിനായിരം എത്തുന്നതുവരെയുള്ള ചികിത്സാ ക്രമീകരണങ്ങളുടെ രൂപരേഖ കര്‍മ്മ പദ്ധതിയിലുണ്ട്. ഒരേ സമയം ഇതിലും അധികം പേര്‍ രോഗബാധിതരാകുന്ന സാഹചര്യമുണ്ടായാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും.  


കൂടുതല്‍ ആംബുലന്‍സുകള്‍ ആവശ്യമായി വരുന്ന സാഹചര്യം നേരിടുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടും. കോവിഡ് മുക്തരാകുന്നവരെ വീടുകളില്‍ എത്തിക്കുന്നതിന് ആംബുലന്‍സുകള്‍ ഉപയോഗിക്കുന്നതിനു പകരം ഡ്യുവല്‍ ചേംബര്‍ ടാക്സി കാറുകള്‍ ആശുപത്രികളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും കാലതാമസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി തിലോത്തമന്‍ നിര്‍ദേശിച്ചു.


മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു കേന്ദ്രങ്ങളിലെയും തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പോലീസ് ജാഗ്രത പുലര്‍ത്തണം. മാസ്ക് ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം - മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K