15 June, 2020 06:29:32 PM


ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ ഏറ്റുമാനൂരില്‍ യുവാവ് മരിച്ചു



ഏറ്റുമാനൂര്‍: ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ ഏറ്റുമാനൂരില്‍ യുവാവ് മരിച്ചു. പുന്നത്തുറ കവല ഭാഗത്ത് പുളിങ്ങാപ്പള്ളില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്‍റെ (കുട്ടപ്പന്‍) മകന്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് ഇന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദില്ലിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ധനായ ടിനി വീട്ടില്‍ 14 ദിവസം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയത് ഞായറാഴ്ചയാണ്. തിങ്കളാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി.


തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം മുട്ടലുമായാണ് രാവിലെ 11.30 മണിയോടെ ആശുപത്രിയിലെത്തിയത്. 2 മണിയോടെ അത്യാഹിതവിഭാഗത്തില്‍വെച്ച് തന്നെ മരിക്കുകയും ചെയ്തു. ഗൃഹനിരീക്ഷണത്തിലായിരുന്ന സമയത്ത് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാത്രി 10 മണിയോടെ പരിശോധനാഫലം ലഭിച്ചേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മങ്കോമ്പ് കണ്ടത്തില്‍ കുടുംബാംഗം ലൈസമ്മയാണ് മരിച്ച ടിനിയുടെ മാതാവ്. സഹോദരങ്ങള്‍: ടിഷ് മോന്‍ സെബാസ്റ്റ്യന്‍, ടിന്നുമോന്‍ സെബാസ്റ്റ്യന്‍




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 11.3K