05 June, 2020 11:22:39 PM


ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി; ജയകുമാറിനെതിരെ റിപ്പോർട്ട്



തിരുവനന്തപുരം: ദേവസ്വം ബോർഡ് മുൻസെക്രട്ടറി വി എസ് ജയകുമാറിനെതിരെ അന്വേഷണ കമീഷൻ റിപ്പോർട്ട്. 2014-15 കാലത്ത് ശബരിമല ദേവസ്വം എക്‌സിക്യൂട്ടൂവ് അംഗമായിരുന്നപ്പോഴും തുടർന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും വിജയകുമാർ നടത്തിയ എട്ട് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏഴും തെളിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് റിപ്പോർട്ട് കൈമാറി.


മുൻ ദേവസ്വം മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ. 2013-14, 2014-15 കാലങ്ങളിൽ പാത്രങ്ങളും മറ്റും വാങ്ങിയതിൽ ഒരുകോടി 81 ലക്ഷം ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തി. പാത്രങ്ങൾ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകൾ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. ഇതുവഴി അവിഹിത നേട്ടമുണ്ടാക്കിയെന്നും ബോർഡിന് ഭീമമായ നഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.


ഓഡിറ്റ് സമയത്ത് റെക്കോർഡുകൾ മറച്ചുവെച്ചതായും അഴിമതിക്കാധാരമായ തെളിവുകൾ അടങ്ങിയ ഫയൽ നശിപ്പിച്ചതായുമുള്ള ആരോപണങ്ങൾ ശരിയെന്നും കണ്ടെത്തി. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേൾക്കലിനും ശേഷമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K