19 May, 2020 06:45:32 PM


പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവം; അന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തു



കോട്ടയം: തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം കോട്ടയം ഡിവൈഎസ്പി ഏറ്റെടുത്തു. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്‍റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപിക ജി.എസ്.ലക്ഷ്മി (41) ആണ് മിറ്റേര ആശുപത്രിയില്‍ പ്രസവശേഷം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 24ന് സാധാരണ പ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിനു ജൻമം നൽകിയ ശേഷം രക്തം വാർന്ന് ലക്ഷ്മി മരിച്ചത് ഡോക്ടറുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണന്ന് ആരോപിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 


ആരോഗ്യരംഗവുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് കേസന്വേഷണം ഡിവൈഎസ്പി ഏറ്റെടുത്തതെന്ന് ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായര്‍ പറഞ്ഞു. അമിത രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെങ്കിലും അപ്രകാരം ഒരു സ്ഥിതിഗതിയെ നേരിടുവാനുള്ള സംവിധാനങ്ങളൊന്നും ആശുപത്രിയിൽ ഇല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒരു മണിക്കൂറോളം രക്തം വാർന്നു പോയിട്ടും അത് തങ്ങളെ അറിയിക്കാതെ ഡോക്ടറുടെ വീഴ്ച മറച്ചുവെക്കുവാനാണ് ആശുപത്രി ജീവനക്കാർ ശ്രമിച്ചത്. വിവരം അറിയിച്ചിരുന്നു എങ്കിൽ സമീപത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റി ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K