17 May, 2020 08:24:09 PM


രാജ്യത്ത് ലോക്ഡൌണ്‍ മെയ് 31 വരെ നീട്ടി: നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയാം



ദില്ലി: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മെയ് 18 മുതൽ 31വരെ നീളുന്ന കാലയളവിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച മാർഗനിർദേശങ്ങളും പുറത്തിറങ്ങി. കണ്ടെയ്ൻമെന്‍റ് മേഖലക്ക് പുറത്ത് ഇളവുകളോടെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ തുറക്കാം. അന്തർസംസ്ഥാന യാത്രകൾക്കും അനുമതി നൽകിയിട്ടുണ്ട്.


ആഭ്യന്തര വിമാനസർവീസുകളും രാജ്യാന്തര വിമാന സർവീസുകളും പുനരാരംഭിക്കില്ല. വൈദ്യസഹായത്തിനും വിദേശത്ത് കുടുങ്ങിയവരെയും തിരിച്ചെത്തിക്കാനുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമേ വിമാന സർവീസുകൾ നടത്താവൂ. മെട്രോ റെയിലും പ്രവർത്തിക്കരുതെന്നാണ് നിർദേശം. ഇതിന് പുറമെ രാത്രി കർഫ്യൂവിനും നിർദേശമുണ്ട്. രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുമണിവരെ അത്യാവശ്യത്തിന് അല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.

നിയന്ത്രണങ്ങൾ തുടരുന്നത് ഇവയ്ക്ക്


  • #    ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളും അനുവദിക്കില്ല. മെഡിക്കൽ സേവനം, എയർ ആംബുലൻസുകൾ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്ന സുരക്ഷാ ആവശ്യം എന്നിവക്ക് ഇളവുകളുണ്ട്.
  • #    മെട്രോ റെയിൽ സർവീസുകളില്ല.
  • #    സ്കൂൾ, കോളജുകൾ, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ അടഞ്ഞുകിടക്കും. ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കും.
  • #    ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ അടഞ്ഞുകിടക്കും. ആരോഗ്യപ്രവർത്തകർ, പൊലസ്, സർക്കാർ ജീവനക്കാർ, ലോക്ക്ഡൗണിൽ കുടുങ്ങിയവ വിദേശികൾ അടക്കമുള്ളവർ, ക്വറന്റീൻ കേന്ദ്രങ്ങൾ, ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകൾ എന്നിവക്ക് ഇളവുകളുണ്ട്. റസ്റ്ററന്റുകൾ ഹോം ഡെലിവറിക്ക് വേണ്ടി മാത്രമെ പ്രവർത്തിക്കാവൂ.
  • #    സിനിമാ ഹാളുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, നീന്തൽ കുളങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, നിയമസഭാ മന്ദിരങ്ങൾ, സമാനമായ സ്ഥലങ്ങൾ എന്നിവ അടഞ്ഞുകിടക്കും. സ്പോർട്സ് കോംപ്ലക്സുകൾക്കും സ്റ്റേഡിയങ്ങൾക്കും തുറക്കാൻ അനുമതി നൽകിയെങ്കിലും കാഴ്ചക്കാരെ അനുവദിക്കില്ല.
  • #    സാമൂഹികവും രാഷ്ട്രീയവും കായികവുമായ കൂടിച്ചേരലുകൾ, വിനോദപരിപാടികൾ, അക്കാദമിക്- സാംസ്കാരിക- മതപരമായ ചടങ്ങുകൾ, വലിയ കൂട്ടായ്മകൾ എന്നിവ അനുവദിക്കില്ല.
  • #    മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടച്ചിടണം. മതപരമായ കൂടിച്ചേരലുകൾക്ക് കർശന വിലക്ക് നിർദേശിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്‍റ് മേഖല ഒഴികെയുള്ളിടങ്ങളിൽ താഴെയുള്ളവക്ക് അനുമതി


  • #    ബസുകളുടെയും വാഹനങ്ങളുടെയും അന്തർസംസ്ഥാന യാത്രകൾ അനുവദിക്കും. ഇരു സംസ്ഥാനങ്ങളുടെയും അനുമതിയോടെയാകും ഇത്.
  • #    സംസ്ഥാനത്തിനകത്ത് ബസുകളും വാഹനങ്ങളും ഓടാം. ഇക്കാര്യം തീരുമാനിക്കേണ്ടത് അതാത് സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും.

കണ്ടെയ്ൻമെന്‍റ്, ബഫർ, റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ


  • #    കേന്ദ്ര ആരോഗ്യ കുടുംബക്ഷേമന്ത്രാലയവും കേന്ദ്രസർക്കാരും മുന്നോട്ടുവെക്കുന്ന നിബന്ധനകൾ പാലിച്ച് റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകളുടെ കാര്യത്തിൽ അതാത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനമെടുക്കാം.
  • #    ഓറഞ്ച്, റെഡ് സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണുകളും ബഫർ സോണുകളും ജില്ലാ ഭരണകൂടങ്ങൾക്ക് നിർണയിക്കാം. എന്നാൽ ഇത് കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ടായിരിക്കണം.‌
  • #    കണ്ടെയ്ൻമെന്‍റ് മേഖലയിൽ അത്യാവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ. അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങില്ലെന്നു ഉറപ്പാക്കണം.
  • #    കണ്ടെയ്ൻമെന്റ് മേഖലകളിൽ നിരീക്ഷണം ശക്തമാക്കണം. രോഗികളുമായി സമ്പർക്ക സാധ്യതയുള്ളവരെ നിരീക്ഷിക്കണം.

രാത്രി കർഫ്യൂ


  • #    രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങുന്നതിന് നിയന്ത്രണം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് ഉത്തരവിറക്കാം.

മുതിർന്നവരുടെയും പരിഗണന അർഹിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കണം


  • #    65 വയസുകഴിഞ്ഞവർ, അസുഖബാധിതർ, ഗർഭിണികൾ, പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തുടരണം. ആരോഗ്യ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K