30 April, 2020 10:19:02 AM


കൊല്ലപ്പെടുമ്പോൾ സുചിത്ര ഗർഭിണി; മറവ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ കാലുകള്‍ മുറിച്ചുമാറ്റി



പാലക്കാട്: മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോൾ ഗർഭിണിയായിരുന്നുവെന്നു പൊലീസ്. ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്.


പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാൾ സുചിത്രയ്ക്കു നൽകാനുണ്ടായിരുന്നു എന്നാണു സൂചന. സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകൾ, ഗർഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണു കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.


സാമ്പത്തികത്തർക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നൽകിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാർച്ച് 20 നാണ് കൊലപാതകം ഉണ്ടായതെന്നാണു സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാൽ കുഴി ചെറുതായതിനാൽ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.


കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി മുൻപ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച് 17 നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലിനു തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. ഉടമ അനുവാദം നല്‍കിയതിനെ തുടര്‍ന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നിറങ്ങി.


18 ന് വീണ്ടും ഉടമയ്ക്ക് മെയില്‍ വഴി തനിക്ക് അഞ്ചു ദിവസത്തെ അവധി വേണമെന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാര്‍ലര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയത്. രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാർ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹശേഷം അപ്രതീക്ഷിതമായി പരിചയപ്പെട്ട സുചിത്രയുമായി പ്രശാന്ത് അടുപ്പത്തിലാകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.


പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു. പാലക്കാട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്. മാര്‍ച്ച് 17ന് രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു. 20 ന് കൊലപാതകം ഉണ്ടായെന്നാണ് വെളിപ്പെടുത്തൽ. എന്നാല്‍ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ പാര്‍ലറില്‍ കാര്യങ്ങള്‍ തിരക്കി. അപ്പോഴാണ് വീട്ടുകാരോടും പാര്‍ലര്‍ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങള്‍ അറിയിച്ചതെന്ന് മനസ്സിലായത്. യുവതി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുണ്ടെന്നു വീട്ടുകാർ മൊഴി നൽകി. പ്രശാന്ത് വളരെ സൗമ്യതയോടെയായിരുന്നു എല്ലാവരുമായി ഇടപെട്ടിരുന്നത്. വിദേശികളടക്കം നിരവധി പേർ പ്രശാന്തിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K