06 April, 2020 09:33:56 PM


അശ്‌ളീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; "ലച്ചു"വിന്‍റെ പരാതി ഡി.ജി.പി.ക്ക്



തിരുവനന്തപുരം: ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ യുവതാരം ജൂഹി രസ്തോഗി തന്‍റെ പേരിൽ വ്യാജ അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി രംഗത്ത്. മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന പരാതിയുമായി ജൂഹി ഡി.ജി.പി.യെ സമീപിച്ചിരിക്കുകയാണ്.


ബാലുവിന്‍റെയും നീലുവിന്‍റെയും മൂത്ത മകള്‍ ലച്ചു എന്ന കഥാപാത്രമായാണ് ജൂഹി ഉപ്പും മുളകും പരമ്പരയിലൂടെ ജനഹൃദയം കീഴടക്കിയത്. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കുകയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത്. സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. 



ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു. പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായി ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകിയിട്ടുമുണ്ട്. ബിജു സോപാനം, നിഷ സാരംഗ് എന്നിവർ അവതരിപ്പിക്കുന്ന ബാലചന്ദ്രൻ തമ്പി, നീലിമ എന്നിവരുടെ അഞ്ചു മക്കളിൽ മൂത്ത പെൺകുട്ടിയെയാണ് ജൂഹി അവതരിപ്പിച്ചത്. 'ലച്ചുവിന്‍റെ വിവാഹം' എന്ന ആർഭാടപൂർവ്വമായ എപ്പിസോഡുകൾക്ക് ശേഷം ജൂഹി 'ഉപ്പും മുളകും' പരമ്പരയിൽ നിന്നും പിൻവാങ്ങിയിരുന്നു.


ഡിജിപിയ്ക്കുള്ള പരാതിയുടെ പകര്‍പ്പ് ജൂഹി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത് ചുവടെ.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K