18 March, 2020 12:33:56 AM


തിരുമ്മി തിരുമ്മി കാൽ ചവിട്ടി ഒടിച്ച ശേഷം ''അട്ടപ്പാടി പാരമ്പര്യ വൈദ്യൻ'' മുങ്ങി




മുണ്ടക്കയം: നട്ടെല്ലിന് ക്ഷതമേറ്റ രോഗിയെ ചവിട്ടി തിരുമ്മിയ വ്യാജ വൈദ്യന്‍ കാല്‍ ഒടിച്ചശേഷം മുങ്ങിയതായി പരാതി. അട്ടപ്പാടിയിലെ പാരമ്പര്യ വൈദ്യനെന്നു പരിചയപെടുത്തി എത്തിയ ചങ്ങനാശ്ശേരി സ്വദേശി സുനിലിനെതിരെയാണ് മുണ്ടക്കയം കൊമ്പുകുത്തി കുന്നിന്‍പുറത്ത് ശിവദാസ് (51) പൊലീസില്‍ പരാതി നല്‍കിയത്.


ഒരു മാസം മുന്‍പാണ് പാരമ്പര്യ തിരുമു ചികിത്സകന്‍ എന്ന് പരിചയപ്പെടുത്തിയ ഇയാള്‍ കൊമ്പുകുത്തിയിലെ ശിവദാസിന്റെ വീട്ടില്‍ എത്തിയത്. നട്ടെല്ലിനു ക്ഷതമേറ്റു കിടപ്പിലായിരുന്ന ശിവദാസിന്റെ രോഗം ഭേദമാക്കാം എന്നും 7 ദിവസത്തെ ചികില്‍സ മതിയെന്നുമായിരുന്നു വൈദ്യന്റെ പ്രവചനം. തിരുമിന് പ്രതിദിന വേതനം 1500 രൂപയാണന്നും പറഞ്ഞു. അഡ്വാന്‍സായി 500രൂപയും വാങ്ങിയാണ് ആദ്യ ദിനം ഇയാള്‍ പോയത്. പിന്നീട് തിരുമ്മ് ആരംഭിക്കുകയും ഏഴാം ദിവസം വീണ്ടും ഏഴു ദിവസം കൂടി ചികില്‍സിക്കണമെന്നും ഇയാള്‍ ആവശ്യപെട്ടു.

ശിവദാസിന്റെ വിവാഹിതയായ രണ്ടു പെണ്‍മക്കള്‍ സ്വര്‍ണ്ണം പണയപെടുത്തിയാണ് വൈദ്യന് പണം നല്‍കിയത്. എട്ടാം ദിവസം വീണ്ടും തിരുമ്മിനെത്തിയ ഇയാള്‍ ശിവദാസിനെ ഇരുത്തിയശേഷം കാലില്‍ കയറിനിന്നും അയാളുടെ കാലുപയോഗിച്ചു ചവിട്ടി തിരുമ്മുകയുമായിരുന്നു. ഇതിനിടയില്‍ ശിവദാസിന്റെ കാല്‍ ഒടിയുന്ന ശബ്ദം കേട്ടപ്പോള്‍ അത് ഒടിഞ്ഞതല്ലന്നും എണുക്ക് തെറ്റിയത് താന്‍ പിടിച്ചു തിരികെ ഇട്ടോളാമെന്നും പറഞ്ഞു.
അസഹ്യമായ വേദന അനുഭവപെട്ടതോടെ തിരുമ്മു വൈദ്യനും ചേര്‍ന്നു കാഞ്ഞിരപ്പളളിയിലെ ഡോക്ടറുടെ ചികില്‍സാകേന്ദ്രത്തിലെത്തിച്ചു. മേശയില്‍ നിന്നും വീണതാണെന്ന് ഡോക്ടറോട് കളളം പറഞ്ഞായിരുന്നു ചികില്‍സ നടത്തിയത്.

പ്ലാസ്റ്റര്‍ ഇട്ടശേഷം വീട്ടിലെത്തിച്ച ശിവദാസിന്റെ ശരീരത്തിന്റെ അരകെട്ടിലും മറ്റും പച്ചമരുന്നു അരച്ചു തേക്കുകയും ഇതേ തുടര്‍ന്നു ശരീരം പൊട്ടിയതായും പറയുന്നു. തൊട്ടടുത്ത ദിവസം മുറിവുണങ്ങാന്‍ മരുന്നുമായി വരാമെന്നു പറഞ്ഞു മുങ്ങിയ വൈദ്യന്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ശിവദാസ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടി. ഇതിനിടയില്‍ വൈദ്യന്റെ ഭാര്യയായി റാന്നിയില്‍ താമസിക്കുന്നയാളാണെന്നു പരിചയപെടുത്തി 36 കാരിയായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട സ്ത്രി ശിവദാസിനെ ആശുപത്രിയില്‍ സമീപിച്ചു.

വൈദ്യന്‍ അട്ടപ്പാടി സ്വദേശിയല്ലന്നും ചങ്ങനാശ്ശേരി പുഴവാത് സ്വദേശിയാണന്നും നിരവധിപേരെ കബളിപ്പിച്ച വ്യാജനാണെന്നും ഇവര്‍ ഇവരോട് പറഞ്ഞു. തന്നെ വിവാഹം കഴിക്കാതെ ഒപ്പം താമസിക്കുകയായിരുന്നുവെന്നും തിങ്കളാഴ്ച റാന്നിയിലെ തന്റെ വീട്ടിലെത്തി ഉണ്ടായിരുന്ന സാധനങ്ങളുമായി മുങ്ങിയിരിക്കുകയാണന്നും ഇവര്‍ പറഞ്ഞു. പോലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K