10 March, 2020 12:45:17 PM


കോവിഡ് 19 ബാധിതരുടെ എണ്ണം 12 ആയി; സര്‍ക്കാര്‍ പൊതുപരിപാടികള്‍ റദ്ദാക്കി



തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ആദ്യം വൈറസ് ബാധിതരായി രോഗം ഭേദമായ മൂന്നുപേരെ കൂടാതെയാണിത്. പുതിയതായി ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വരെ ആറു പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.


നിലവിൽ 1116 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് ആകെ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും ഒത്ത് ഒരുമിച്ച് മുന്നിട്ട് ഇറങ്ങണം. ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സംസ്ഥാനത്തിന്റെ പൊതു സ്ഥിതി വിലയിരുത്തി. ശക്തവും കൂടുതൽ വിപുലവുമായ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസ് വരെ മാർച്ച് മാസം പൂർണമായി അടച്ചിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സിബിഎസ്ഇ, ഐസിഎസ് സി തുടങ്ങി എല്ലാവർക്കും അവധി ബാധകമായിരിക്കും. 8, 9, 10, 12 എന്നീ ക്ലാസുകളിലെ പരീക്ഷ കൃത്യമായി നടക്കും. സ്പെഷ്യൽ ക്ലാസ്, ട്യൂഷൻ ക്ലാസുകളും ഒഴിവാക്കും. മദ്രസകളും, അംഗൻവാടി ടൂട്ടോറിയൽ സ്ഥാപനങ്ങളും അടച്ചിടും. അംഗൻവാടി കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടിൽ എത്തിച്ച് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഉത്സവങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകൾ പരിമിതമായി നടത്തണം. ക്ഷേത്രോത്സവം, പള്ളിപ്പെരുന്നാളുകളും എല്ലാം ചടങ്ങുകൾ മാത്രമായി നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശബരിമലയിൽ ദർശനത്തിന് ആളുകൾ പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ചടങ്ങുകൾ നടക്കട്ടെ. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കും. സാനിറ്റൈസർ സർക്കാർ ഓഫീസുകളിൽ ലഭ്യമാക്കും.


31 വരെ സർക്കാർ പൊതുപരിപാടികൾ പൂർണമായും ഒഴിവാക്കി. രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്ന് വരുന്നവർ ആരും മറ്റുള്ളവരുമായി ബന്ധപ്പെടാതെ കഴിയണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിവരങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. വിമാനത്താവളത്തിൽ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K