05 March, 2020 09:32:22 AM


മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസില്‍ വനംമന്ത്രി ഇടയുന്നു: നടന്‍റെ പരാതി തള്ളി




തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയതില്‍ വനം വകുപ്പ് ഇടയുന്നു. തങ്ങളോടു ചോദിക്കാതെ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ അതൃപ്തി അറിയിച്ച വനംമന്ത്രി കെ. രാജു ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പില്‍നിന്നു വിളിപ്പിച്ചതായി സൂചന.


തനിക്കെതിരേ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണം വേണമെന്നുമുള്ള മോഹന്‍ലാലിന്റെ ആവശ്യം മന്ത്രി രാജു നേരത്തേ തള്ളിയിരുന്നു. നടന്നതു ക്രിമിനല്‍ കുറ്റമാണെന്നും മോഹന്‍ലാല്‍ നിയമനടപടി നേരിടേണ്ടതുണ്ടെന്നും വ്യക്തമാക്കിയതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിനെതിരേ അദ്ദേഹം രംഗത്തുവന്നത്. ആനക്കൊമ്പിനു കൈവശാവകാശ സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും തന്നെ കുടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ലാലിന്റെ പരാതി.


ഈ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്ന് മന്ത്രി ഫയലില്‍ കുറിച്ചു. ആഭ്യന്തര വകുപ്പ് വനംവകുപ്പിനെ മറികടന്ന് ലാലിനു ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്നാണ് മന്ത്രിയുടെ നിലപാട്. വനം വകുപ്പ് നല്‍കിയതാണെങ്കില്‍പ്പോലും ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. മോഹന്‍ലാലിനോട് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്ന കാര്യവും വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K