19 February, 2020 12:27:21 PM


പോലീസിന് പിന്നാലെ കെഎസ്ആര്‍ടിസിയും കുരുക്കില്‍; 14.46 കോടിയുടെ ഡീസല്‍ കണക്കിലില്ല



തിരുവനന്തപുരം: പോലീസ് വകുപ്പിലെ 'ഉണ്ട' വിവാദത്തിന് പിന്നാലെ കെഎസ്ആര്‍ടിസിയും കുരുക്കിലേക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍നിന്നു കെഎസ്‌ആര്‍ടിസി വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ കാണാനില്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡീസല്‍ വിതരണസംവിധാനത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണത്രേ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയത് അക്കൗണ്ടിങ് വിഭാഗത്തിന് സംഭവിച്ച തെറ്റാണെന്ന് ധനകാര്യവിഭാഗത്തിന്‍റെ പരിശോധനയില്‍ വെളിപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.


എണ്ണക്കമ്പനികളില്‍നിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസല്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും ഏത് ഡിപ്പോകള്‍ക്കാണ് ഡീസല്‍ കൈമാറിയതെന്ന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിനാന്‍സ് വിഭാഗത്തിലെ കണ്‍ട്രോളര്‍ ഓഫ് പര്‍ച്ചേസിനാണ് ഡീസല്‍ വാങ്ങുന്നതിന്‍റെ ചുമതല. ഡീസല്‍ ഏതൊക്കെ ഡിപ്പോകള്‍ക്കു നല്‍കുന്നുവെന്ന കണക്ക് സൂക്ഷിക്കേണ്ടത് ഫിനാന്‍സ് വിഭാഗമാണ്. ഡിപ്പോ അധികൃതരും ഇതിന്‍റെ വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്.


കമ്പനിയില്‍നിന്നു ടാങ്കറില്‍ ഡീസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡിപ്പോകളുടെ കണക്കിലില്ല. ഡിപ്പോകളില്‍ കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പാകപ്പിഴയാണിതെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം. 12,000 ലിറ്റര്‍ ഡീസലാണ് ഒരു ടാങ്കറിലുള്ളത്. ഇതു ചിലപ്പോള്‍ മൂന്ന് ഡിപ്പോകളിലേക്കായി വീതംവെക്കും. ഒരു ഡിപ്പോയില്‍ വരവുവെച്ചശേഷം മറ്റു സ്ഥലങ്ങളിലേക്കു കൈമാറിയെന്നു രേഖപ്പെടുത്തേണ്ടതുണ്ട്. എറണാകുളത്ത് ഡീസലിന് വിലക്കുറവുള്ളതിനാല്‍ മറ്റു ഡിപ്പോകളിലെ ദീര്‍ഘദൂര ബസുകള്‍ ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഡീസല്‍ നല്‍കുമ്പോള്‍ കൈമാറിയതിന്‍റെ കണക്കില്‍ ഇത് ഉള്‍ക്കൊള്ളിക്കണം. ഇതിലാണ് വീഴ്ച്ച അധികവും സംഭവിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K