30 January, 2020 09:35:11 PM


ശുപാര്‍ശ തളളി: ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്നു മാസം കൂടി നീട്ടി



തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് കാട്ടി ഉദ്യോഗസ്ഥസമിതിയുടെ ശുപാർശ കഴിഞ്ഞ ദിവസം സർക്കാരിന് നൽകിയിരുന്നു.


കുറ്റപത്രം വൈകുന്നതിനാൽ ആറു മാസത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താനാകില്ലെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി വ്യക്തമാക്കിയത്. എന്നാൽ ഈ ശുപാർശ തള്ളിക്കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്നു മാസം കൂടി തുടരാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. 2019 ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കൂടിയായിരുന്ന കെ.എം ബഷീർ മ്യൂസിയത്തിന് സമീപം കാറിടിച്ച് മരിച്ചത്.


മ്യൂസിയം പൊലീസ് തയ്യാറാക്കിയ പ്രഥമവിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ശ്രീറാമിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്താണ് കാറോടിച്ചതെന്ന ശ്രീറാമിന്‍റെ വാദം തള്ളിയായിരുന്നു സർക്കാർ നടപടി. അതേസമയം ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിനാലാണ് കേസിൽ കുറ്റപത്രം നൽകാൻ സമയമെടുക്കുന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ശ്രീറാമിന്‍റെ സസ്പെൻഷൻ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K