23 December, 2019 02:55:11 PM


'താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്, അല്ലെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കണം' - മുല്ലപ്പള്ളി


Mullapally Ramachandran,  Joint CAA agitation


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫുമായി സഹകരിച്ച് സംയുക്ത സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.


എന്നാല്‍ വി.ഡി സതീശനെപ്പോലുള്ളവര്‍ക്ക് മറുപടി നല്‍കാനില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സംയുക്ത സമരത്തെ പിന്തുണച്ച് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സംയുക്ത സമരത്തിനെതിരായ മുല്ലപ്പള്ളിയുടെ നിലപാടിനെ സതീശന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഫാസിസത്തിന് എതിരെ ദേശീയ ഐക്യമെന്ന ആശയത്തെ തകര്‍ത്തത് സിപിഎമ്മാണ്. പിണറായി വിജയന്‍ അടക്കമുള്ള കേരളത്തിലെ നാല് പിബി അംഗങ്ങളാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. സുധാകരനോടും രാജ്‌മോഹന്‍ ഉണ്ണിത്താനോടും താനാണ് മംഗളൂരുവിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


ഗൗരവമായ സാഹചര്യത്തിലും സിപിഎം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങള്‍ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രകടിപ്പിക്കുന്നത് ഖേദകരമാണെന്നും, മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സങ്കുചിതമാമെന്നും സിപിഎം ആരോപിച്ചിരുന്നു. സിപിഎം ഇറക്കിയ പത്രക്കുറിപ്പിലാണ് മുല്ലപ്പള്ളിയ്‌ക്കെതിരെ സിപിഎം വിമര്‍ശനം ഉയര്‍ത്തിയത്. തിരുവനന്തപുരം പാളയത്തു നടന്ന സംയുക്ത പ്രക്ഷോഭത്തിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K