16 December, 2019 03:07:18 PM


അവിഹിതവും സ്വത്ത് തട്ടിപ്പും കേരളത്തിനൊചാരമായോ? 2019 ലെ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍



തിരുവനന്തപുരം: അവിഹിതത്തിനും സ്വത്ത് തട്ടിപ്പിനുമായി കേരളത്തിന്‍റെ നെഞ്ചില്‍ ചുടുചോരയൊഴുക്കുകയാണ്. അതൊരു ആചാരംപോലെ കൊണ്ടുനടക്കുന്ന നാടായി കേരളം മാറുകയാണോ? 'അരുതേ കാട്ടാളന്‍മാരെ" എന്ന മുറവിളി നാല്ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടും

ചാേരക്കളിക്ക് അറുതിയില്ല.

കൂടത്തായിയില്‍ ജോളിയുടെ കൂട്ടക്കുരുതിയുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് മോചിതരാകുംമുമ്പേ കൊല്ലത്തും തിരുവനന്തപുരത്തും അരുതാത്ത ബന്ധങ്ങളുടെ പേരില്‍ അരഡസനോളം കൊലപാതകങ്ങളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകമുണ്ടായത്. കൊല്ലം കുണ്ടറയില്‍ സ്ത്രീധന തര്‍ക്കത്തിന്‍റെ പേരില്‍ കൃതിയെന്ന യുവതിയെ രണ്ടാം ഭര്‍ത്താവ് വൈശാഖ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. പിന്നാലെ കഴിഞ്ഞദിവസം അഞ്ചുമുക്ക് സ്വദേശി ഷൈലയെ കാമുകന്‍ കേരളപുരം സ്വദേശി അനീഷ് കുത്തിക്കൊന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കൂട്ടുകാരിയ്ക്കൊപ്പം കഴിയാന്‍ വിദ്യയെന്ന സ്ത്രീയെ കൊലപ്പെടുത്തി കോട്ടയം സ്വദേശി പ്രദീപ്കുമാര്‍ കാമുകിയുടെ സഹായത്തോടെ മൃതദേഹം തമിഴ്നാട്ടില്‍ ഉപേക്ഷിച്ചതാണ് കാമഭ്രാന്ത് കാരണമുണ്ടായ ഒടുവിലത്തെ കൊലപാതകം. മനസാക്ഷി മരവിക്കുന്ന ക്രൂരകൃത്യങ്ങളിലെല്ലാം പ്രതികളെ പിടിക്കപ്പെടുകയും മിക്ക കേസുകളിലും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും കാമപാരവശ്യത്താല്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ലാത്ത നിലയിലാണ് നാട്.

കൂടത്തായി കൂട്ടക്കുരുതിയ്ക്ക് മുമ്പും ഇത്തരം അരുംകൊലകളുണ്ടായിട്ടുണ്ട്. കണ്ണൂര്‍ പിണറായിയിലെ പടന്നക്കരയില്‍ സൗമ്യയെന്ന യുവതി രണ്ട് കുട്ടികളെയും മാതാപിതാക്കളെയും പലപ്പോഴായി എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലംകോട്ട് ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ അനുശാന്തി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്തൃമാതാവിനെയും മകളെയും വകവരുത്തി. നെടുമങ്ങാട് പറണ്ടോട് കാരന്തലയില്‍ അമ്മയും കാമുകനും ചേര്‍ന്ന് പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞത് അവിഹിതത്തിന് തടസമാകുമെന്ന് കണ്ടാണ്. നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുണ്ടായ സംശയങ്ങളും പൊലീസിന്‍റെ ശാസ്ത്രീയ അന്വേഷണവുമാണ് ഈ കേസുകളിലെല്ലാം പ്രതികളെ അഴിയ്ക്കുള്ളിലാക്കിയത്. മൊബൈല്‍ഫോണ്‍ വിളികളും ഫേസ് ബുക്ക് പ്രണവും സാമ്പത്തിക ഇടപാടുകളും സംശയരോഗങ്ങളുമാണ് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുകയും തലമുറകളെ അനാഥരാക്കുകയും ചെയ്യുന്ന അരുംകൊലകള്‍ക്ക് പിന്നില്‍.

ഈവര്‍ഷം സംസ്ഥാനത്തെ നടുക്കിയ മറ്റ് അരും കൊലകള്‍

കോട്ടയം മീനടം മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(എല്‍സി-50)യെ​ ഭര്‍ത്താവ് ജോയി തോമസ് കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തി. 

കൊച്ചി കണ്ണമാലി സ്വദേശി ഷേളിയെ ഭര്‍ത്താവ് ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു

കൊച്ചിയില്‍ മകളുടെ കാമുകന്‍ വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തു

തൊടുപുഴയില്‍ അമ്മയും കാമുകനും ചേര്‍ന്ന് അഞ്ചുവയസുകാരനെ കൊന്നു

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ആലപ്പുഴ വള്ളികുന്നത്ത് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ സഹപ്രവര്‍ത്തകന്‍ വെട്ടിവീഴ്ത്തി ചുട്ടുകൊന്നു, പൊള്ളലേറ്റ പ്രതിയും മരിച്ചു

തിരുവല്ലയില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോളൊഴിച്ച്‌ കത്തിച്ചുകൊന്നു

വിവാഹ വാഗ്ദാനം പാലിക്കാത്തത് ചോദ്യംചെയ്തതിന് മുണ്ടക്കയത്ത് അമ്മയെയും മകളെയും കൊന്നു

എഴുകോണില്‍ സ്മിതയെന്ന യുവതിയെ കൊലപ്പെടുത്തി കാമുകന്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ചു

വെള്ളറട അമ്പൂരിയില്‍ യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട് പത്താം ക്ളാസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

മട്ടന്നൂരില്‍ കാമുകനുമായി നാട് വിട്ട യുവതി കാമുകന്‍ ചതിച്ചതിന്‍റെ മനോവിഷമത്തില്‍ ജീവനൊടുക്കി

വട്ടപ്പാറ കല്ലയത്ത് കാമുകനൊപ്പം ജീവിക്കാന്‍ രാഖിയെന്ന യുവതിയും കാമുകന്‍ മനോജും ചേര്‍ന്ന് ഭര്‍ത്താവ് വിനോദിനെ കൊലപ്പെടുത്തി

കുളത്തൂപ്പുഴയില്‍ മകളുടെ ഫേസ് ബുക്ക് കാമുകന്‍ പാഴ്സല്‍ ഏണിയുമായെത്തി മേരിക്കുട്ടി വര്‍ഗീസെന്ന വീട്ടമ്മയെ കൊന്നു

കുണ്ടറയില്‍ കൃതിയെന്ന യുവതിയെ രണ്ടാം ഭര്‍ത്താവ് വൈശാഖ് കൊന്നു

കുണ്ടറ അഞ്ചുമുക്ക് സ്വദേശിനി ഷൈലയെ കഴിഞ്ഞ ദിവസം കാമുകന്‍ കേരള പുരം സ്വദേശി അനീഷ് കുത്തിക്കൊന്നു

സ്കൂള്‍ സഹപാഠിയ്ക്കൊപ്പം ജീവിക്കാന്‍ ഭാര്യ വിദ്യയെ ചങ്ങനാശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും കാമുകി സുനിതയും ചേര്‍ന്ന് കൊലപ്പെടുത്തി തമിഴ്നാട്ടില്‍ ഉപേക്ഷിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K