15 December, 2019 04:04:23 PM


പാകിസ്ഥാനില്‍ മതസ്വാതന്ത്ര്യം തകരുന്നു, ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റം രൂക്ഷം: തെളിവുമായി ഐക്യരാഷ്ട്ര കമ്മീഷന്‍



ലാഹോര്‍: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്ര സ്റ്റാറ്റസ് ഒഫ് വിമെന്‍ കമ്മീഷന്‍ (സി.എസ്.ഡബ്‌ള്യു). ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ ഇന്‍സാഫിന്‍റെ നയങ്ങള്‍ ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ തീവ്ര മനസ്ഥിതിയുള്ളവരെ ശക്തിപ്പെടുത്തുകയാണ് അവയെന്നും കമ്മീഷന്‍ പറയുന്നു. 'പാകിസ്ഥാന്‍ - മതസ്വാതന്ത്ര്യം അപകടത്തില്‍' എന്ന തലക്കെട്ടോടുകൂടി കമ്മീഷന്‍ പുറത്തിറക്കിയ 47 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പാകിസ്ഥാനില്‍ 'ദൈവനിന്ദക്കെതിരെ'യുള്ള നിയമങ്ങള്‍ ആയുധവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യപ്പെടുകയാണെന്നും അതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കമ്മീഷന്‍ പറയുന്നു. ഇതുപോലെത്തന്നെ 'അഹമ്മദീയ വിരുദ്ധ'തയ്‌ക്കെതിരെയുള്ള നിയമങ്ങളും ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും രാഷ്ട്രീയ സാന്നിദ്ധ്യം ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാങ്ങളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇവരില്‍ തന്നെ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇരകളെന്നും കമ്മീഷന്‍ പറയുന്നു.ഐക്യരാഷ്ട്ര സഭാ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലിന്‍റെ കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.

നൂറുകണക്കിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും മതംമാറ്റി മുസ്ലിം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്. ഇവര്‍ക്ക് ഭീഷണി മൂലം സ്വന്തം വീട്ടിലേക്ക് മടങ്ങാനോ മറ്റ് അഭയം തേടാനോ കഴിയില്ല. ഇവരുടെ കുടുംബങ്ങളെയും ഇസ്‌ലാമിസ്റ്റുകള്‍ ഭീഷണിപ്പെടുത്തുകയാണ്. പൊലീസോ നിയമസംവിധാനമോ ഈ പെണ്‍കുട്ടികളെ സഹായിക്കാന്‍ എത്തില്ല. അവരും ഇവരോട് വിവേചനം കാട്ടുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നത്. ഇസ്‌ലാം മതത്തെ അപമാനിക്കുന്നത് കുറ്റമായ പാകിസ്ഥാനില്‍ ആ പേരിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. അനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കമ്മീഷന്‍ സമര്‍ത്ഥിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K