13 December, 2019 11:10:12 AM


പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥി കാറിടിച്ച് മരിച്ചു: മരണം ചികിത്സ നല്‍കാതെ കാറുടമ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം


.

പാലക്കാട്: പരീക്ഷ കഴിഞ്ഞിറങ്ങിയ ഏഴാം ക്ലാസുകാരനെ കാറിടിച്ച് തെറിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറില്‍ കയറ്റിയ ശേഷം പാതിവഴിയില്‍ ഇറക്കി വിട്ടു. ചികിത്സ ലഭിക്കാതെ കുട്ടി മരിച്ചു. പാലാക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.


കൈതക്കുഴിക്ക് സമീപം റോഡരുകില്‍ നിന്ന സുജിതിനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. ശബ്ദംകേട്ട് സമീപവാസികള്‍ ഓടിക്കൂടിയതോടെ സുജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറുടമ കാറില്‍ കയറ്റി. സഹായിയായി പരമന്‍ എന്നയാളെയും കയറ്റി. പാതിവഴിയില്‍ കാറിന്റെ ടയര്‍ പഞ്ചറായി എന്നു പറഞ്ഞ് ഇവരെ ഇറക്കിയ ശേഷം കാര്‍ വിട്ടുപോയി. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു സുജിത്. മറ്റൊരു വാഹനത്തില്‍ സഹായി സുജിത്തിനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


ആറു കിലോമീറ്റര്‍ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് കേള്‍ക്കാതെ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമന്‍ പറയുന്നു. അര കിലോമീറ്റര്‍ മുന്നോട്ടുപോയ ശേഷം ടയര്‍ പഞ്ചറായി എന്നു പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെട്ടെന്നു തന്നെ എതിരെവന്ന വാന്‍ കൈകാണിച്ചുനിര്‍ത്തി അതില്‍ നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പരമന്‍ പറഞ്ഞു.


മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടത്. അഷ്‌റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് നിര്‍ദേശപ്രകാരം കാറുമായി ഇയാള്‍ കസബ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. അപ്പുപ്പിള്ളയൂര്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സുജിത് പരീക്ഷ കഴിഞ്ഞ ശേഷം ഇരട്ടകുളത്തെ തറവാവട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷിക ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടില്‍ വച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K