11 December, 2019 09:52:53 AM


കാമുകന്‍റെ ഭാര്യയെ വധിച്ച ശേഷം മൃതദേഹത്തിന്‍റെ തോളത്ത് കയ്യിട്ട് സിനിമാ സ്റ്റൈലില്‍ കാമുകിയുടെ കാര്‍യാത്ര



കൊച്ചി: ഉദയംപേരൂരിൽ കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം തിരുവനന്തപുരം പേയാട്ടെ വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ. സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് ഭാര്യ വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും അവിടെതന്നെ കിടന്നുറങ്ങി.


സെപ്റ്റംബർ 20ന് പ്രേംകുമാർ കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. പോകുംവഴി വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി. പ്രേമിന്‍റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലർച്ചെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. 


രാവിലെ, പതിവുപോലെ സുനിത ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. പ്രേംകുമാർ തന്നെയാണ് 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടുപോന്നത്. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. അങ്ങനെ പ്രേമും സുനിതയും ചേർന്ന് മൃതദേഹം സ്ഥലത്തുനിന്നു മാറ്റുവാന്‍ തീരുമാനിക്കുകയായിരുന്നു. 21നു വൈകിട്ട് മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തി. ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിലൂടെ തോളിൽ കയ്യിട്ട് സുനിതയും ഒപ്പം ഇരുന്നു.


തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം തള്ളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി. സ്റ്റേഷനിലെത്തുമ്പോള്‍ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K