27 November, 2019 02:20:53 PM


റിട്ട എസ് ഐയുടെ കൊലപാതകം: കസ്റ്റഡിയിലെടുത്ത യുവാവ് കുറ്റം സമ്മതിച്ചു; തലയ്ക്കടിച്ച കമ്പി ഉപേക്ഷിച്ചത് തോട്ടിൽ



കോട്ടയം: ഗാന്ധിനഗറിൽ റിട്ട. എസ് ഐ ശശിധരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് കുറ്റം സമ്മതിച്ചു. ശശിധരന്‍റെ അയല്‍വാസി തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യന്‍ (ഷിജോ – 45) ആണ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനു പിന്നാലെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ സ്റ്റേഷനില്‍ നിന്നും രക്ഷപെട്ട് ഓടിയ ശേഷം മണർകാടിന് സമീപം തിരുവഞ്ചൂരിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ എത്തിച്ച്  നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്.


ശശിധരനെ വധിക്കാൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ചത് പേരൂരിനും പാറമ്പുഴയ്ക്കും മധ്യേയുള്ള കുത്തിയതോട്ടിലാണ് എന്ന് ഇയാള്‍ മൊഴി നല്‍കി. അറ്റം അടിച്ചു പരത്തി മൂർച്ച വരുത്തിയ കമ്പിയാണ് എസ് ഐയെ ആക്രമിക്കാൻ ഉപയോഗിച്ചതെന്നും കുഴിയാലിപ്പടി ഭാഗത്ത് കുത്തിയതോട്ടിൽ മൂന്നായി മുറിച്ച രീതിയിലാണ് കമ്പി ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ കമ്പിയുടെ രണ്ട് കഷണം പൊലീസ് കണ്ടെത്തി.

 


കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട.എസ്.ഐ പറയകാവിൽ ആർ.ശശിധരനെ (62) വീടിനു സമീപത്തെ റോഡരികിൽ തലയ്ക്കു വേട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ സംശയം ഉന്നയിച്ചതോടെ ഷിജോയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച മുതൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ തിങ്കഴാഴ്ച വൈകിട്ട് ഏഴു മണിയോടെ ഭക്ഷണം കഴിക്കാനായി പുറത്തു വിട്ട ഷിജോ പൊലീസ് കസ്റ്റഡിയിൽ നിന്നും വളരെ വിദഗ്ധമായി രക്ഷപെടുകയായിരുന്നു.


കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇയാളെ വിട്ടയക്കുകയായിരുന്നു എന്ന വാദമാണ് പൊലീസ് ഉയർത്തിയത്. എന്നാൽ, ഇയാൾ സ്റ്റേഷനില്‍നിന്നും രക്ഷപെടുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ സംഭവത്തില്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ അനൂപ് ജോസ് സസ്പെന്‍ഷനിലാകുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മുഴുവൻ തിരഞ്ഞിട്ടും ഷിജോയെപ്പറ്റി സൂചന ലഭിച്ചില്ല. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ ആർപ്പൂക്കര മെഡിക്കൽ കോളേജിനു സമീപം തൊമ്മൻകവലയിൽ ഷിജോയെ പൊലീസ് സംഘം കണ്ടു.


പട്രോളിംങ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മൻജിത്ത് ഷിജോയെ പിടികൂടാൻ ശ്രമിച്ചു.  പക്ഷെ, ഇയാളെ ആക്രമിച്ചു വീഴ്ത്തിയ ഷിജോ പൊലീസിന്‍റെ ബൈക്കുമായി കടന്നു. പിന്നീട് മണർകാട് സ്റ്റേഷന്‍ പരിധിയില്‍ തിരുവഞ്ചൂര്‍ നാലുമണിക്കാറ്റ് ഭാഗത്ത് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷിജോയെ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടി. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനു കൈമാറിയ ഷിജോയെ ഏറ്റുമാനൂരിലെ  ആധുനിക കേന്ദ്രത്തിൽ എത്തിച്ച് ചൊവ്വാഴ്ച രാത്രി മുഴുവൻ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റ സമ്മതം നടത്തിയത്.


നീളമേറിയ കമ്പിയുടെ ഒരറ്റം അടിച്ച് പരത്തി മൂർച്ചയുള്ളതാക്കി. തുടർന്ന് ഈ വശം ഉപയോഗിച്ച് ശശിയുടെ തലയ്ക്ക് പിന്നിൽ അടച്ചതായാണ് ഷിജോ പൊലീസിന് മൊഴി നൽകിയതത്രേ. സംഭവദിവസം രാവിലെ തന്നെ ഈ കമ്പി മൂന്ന് കഷണങ്ങളായി മുറിച്ചു. പാറമ്പുഴ കുഴിയാലിപ്പടി ഭാഗത്തെ തോട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരികെ എത്തിയതായും പ്രതി പറഞ്ഞു. ആയുധത്തിന്‍റെ രണ്ടു ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും തലയ്ക്ക് പരിക്കേൽപ്പിച്ച മൂർച്ചയേറിയ അഗ്രഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K