25 November, 2019 08:36:22 PM


റിട്ട പൊലീസ് എസ്ഐയുടെ വധം: കസ്റ്റഡിയെടുത്ത യുവാവ് ചോദ്യം ചെയ്യലിനിടെ ഇറങ്ങി ഓടി



കോട്ടയം: പ്രഭാത നടത്തത്തിനിറങ്ങിയ റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടര്‍ മുടിയൂർക്കര പറയകാവിൽ സി.ആർ. ശശിധരൻ (62) തലയ്ക്ക് അടിയേറ്റു മരിച്ച സംഭവത്തിൽ സംശയം തോന്നി കസ്റ്റഡിയിലെടുത്ത അയൽവാസി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി. ശശിധരന്‍റെ അയൽവാസി കണ്ണാമ്പടം ജോസഫ് എന്ന സിജുവാണ്(45) പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനിടെ വൈകിട്ട് ആറരയോടെ ഇറങ്ങിയോടിയത്. കുറ്റം സമ്മതിക്കാത്തതിനാലും  തെളിവുകളുടെ അഭാവത്തിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. 


അറസ്റ്റ് രേഖപ്പെടുത്താത്തതിനാൽ തന്നെ ഇയാളെ സെല്ലിൽ അടച്ചിരുന്നില്ല. ഇതു മുതലെടുത്തതാണ് നാടകീയമായി വൈകിട്ട് ഇയാൾ പൊലീസിന്‍റെ കണ്ണു വെട്ടിച്ചു കടന്നത്. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചു മുന്നോട്ടോടിയ സിജു റോഡിൽനിന്നു കിട്ടിയ ഓട്ടോയിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള ചെമ്മനം പടിവരെ യാത്ര ചെയ്തു. പിന്നീട് ഓട്ടോയിൽനിന്ന് ഇറങ്ങിയോടിയ ഇയാൾ പ്രദേശത്തെ മൂന്നു വീടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ അവിടെനിന്നും ഓടിമറഞ്ഞു.

പിന്നാലെ കുതിച്ചെത്തിയ പൊലീസ് പരിസരം അരിച്ചുപെറുക്കിയെങ്കിലും സിജുവിനെ കണ്ടെത്താനായില്ല. ശശിധരന്‍റെ തലയ്ക്കു പിന്നിൽ അടിക്കാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്‍റെ വീട്ടുപരിസരത്ത് പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിജുവിനായി പ്രദേശത്ത് പൊലീസ് സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതേസമയം, ശശിധരന്‍റെ സംസ്കാരം വൈകിട്ട് നാലു മണിയോടെ വീട്ടുവളപ്പിൽ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K