14 November, 2019 02:30:37 PM


ഹൃദയാഘാതത്തില്‍ നിന്നും അടിയന്തര രക്ഷ; ഹാര്‍ട്ട് ബീറ്റ്‌സ് പരിശീലന പരിപാടി ശനിയാഴ്ച

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് / ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് അധികൃതര്‍ എത്തും




കൊച്ചി: ആയിരങ്ങള്‍ക്ക് ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ പകര്‍ന്നു നല്‍കുന്ന 'ഹാര്‍ട്ട്ബീറ്റ്‌സ്' പരിശീലന പരിപാടി ശനിയാഴ്ച നെടുമ്പാശ്ശേരിയിലെ സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കാനുള്ള ജീവന്‍രക്ഷാ ഉപാധിയായ സി.പി.ആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷനില്‍ ഇത്തരത്തിലുള്ള കൂട്ട പരിശീലനം ലോകത്ത് തന്നെ അപൂര്‍വമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കൊച്ചി ഘടകവും എറണാകുളം ജില്ലാ ഭരണകൂടവുംഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായാണ് ഹാര്‍ട്ട് ബീറ്റ്‌സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.


രാവിലെ ഒന്‍പതിന് ആരംഭിച്ച് എട്ടു മണിക്കൂറോളം തൂടര്‍ച്ചയായി നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ 350 സ്‌കുളുകളില്‍ നിന്നുമുള്ള ഒന്‍പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ 35,000 കുട്ടികള്‍ക്കാണ് പൊടുന്നനെയുള്ള ഹൃദയാഘാതത്തില്‍ നിന്നും പ്രാഥമിക ശുശ്രൂഷയിലൂടെ മോചനമേകുന്ന സിപിആര്‍ ശൈലി പഠിപ്പിക്കുന്നത്. പരിപാടി വിലയിരുത്തുന്നതിനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് അധികൃതരുമുണ്ടാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഐ.എം.എ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ എന്നിവര്‍ അറിയിച്ചു. ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ - സെഷന്‍സ് ജഡ്ജിയുമായ ഡോ. കൗസര്‍ എടപ്പാഗത്ത് അധ്യക്ഷത വഹിക്കും. ഡോ. ജുനൈദ് റഹ്മാന്‍ പദ്ധതിയുടെ ആശയാവതരണം നടത്തും.


2016 ഏപ്രില്‍ ഏഴിന് ചെന്നൈയില്‍ സവിത യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച പരിശീലന യത്‌നത്തില്‍ എട്ടു മണിക്കൂര്‍ എട്ടു മിനിറ്റില്‍ 28,015 പേര്‍ക്ക് സി.പി.ആര്‍ പരിശീലനം നല്‍കിയിരുന്നു. നിലവില്‍ ഈയിനത്തിലുള്ള ലോക റെക്കോര്‍ഡിനെയാണ് 'ഹാര്‍ട്ട്ബീറ്റ്‌സ്' മറികടക്കുക. അടിയന്തരഘട്ടങ്ങളില്‍ തലച്ചോറിലേയ്ക്കും ഹൃദയത്തിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ജീവന്‍രക്ഷാ മാര്‍ഗമാണ് സി.പി.ആര്‍ അഥവാ കാര്‍ഡിയോപള്‍മൊണറി റെസസിറ്റേഷന്‍. ഇതുവഴി പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാനാകും. നെഞ്ചില്‍ തുടര്‍ച്ചയായി ശക്തിയായി അമര്‍ത്തിക്കൊണ്ടുള്ള കൈ കൊണ്ടുള്ള സി.പി.ആര്‍ രീതി കഴിയുന്നത്ര പേരിലേക്ക് എത്തിക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് ഹാര്‍ട്ട് ബീറ്റ്‌സ് ജനറല്‍ കണ്‍വീനര്‍ ഡോ. നജീബ് ഹംസ പറഞ്ഞു.


അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പരിശീലനം സിദ്ധിച്ച വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. 
വിദ്യാര്‍ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് പ്രത്യേകം സമയം വീതം ക്രമീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബോര്‍ഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗത്തില്‍പ്പെടുന്ന സ്‌കൂളുകളെല്ലാം തന്നെ ഹാര്‍ട്ട്ബീറ്റ്‌സുമായി കൈകോര്‍ക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന പരിശീലന പരിപാടിക്ക് ഭാരത് പെട്രോളിയത്തിന്റെ സാമൂഹിക പ്രതിബദ്ധതാദൗത്യത്തില്‍ നിന്നുമുള്ള സാമ്പത്തികസഹായമാണ് പ്രവര്‍ത്തനമൂലധനം.


ബി.പി.സി.എല്ലിനു പുറമേ, കെ.എസ്.എഫ്.ഇ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദി മുത്തൂറ്റ് ഗ്രൂപ്പ്, ഫ്രാഗോമെന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സിയാല്‍, കെ.ജി.എം.ഒ.എ, എ.പി.ഐ, ഐ.എ.പി, ജയ്ഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, അമൃത മെഡിക്കല്‍ കോളജ്, കോലഞ്ചേരി മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എറണാകുളം, കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ലക്ഷ്യ തുടങ്ങിയ പ്രസ്ഥാനങ്ങളും ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K