09 November, 2019 08:38:07 PM


ശാന്തൻപാറ കൊലപാതകം: ലിജിയും വസീമും വിഷം കഴിച്ച നിലയിൽ; കുഞ്ഞ് മരിച്ചു



ഇടുക്കി: ശാന്തൻപാറയിലെ സ്വകാര്യ ഫാം ഹൗസ് കൊലപാതകത്തിലെ മുഖ്യ പ്രതി വസിമും കൊല്ലപ്പെട്ട റോജോയുടെ ഭാര്യ ലിജിയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. മുംബൈയിലാണ് ഇവരെ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ലിജിയും വസീമും കുട്ടിക്ക് വിഷം നൽകിയ ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 


ലിജിയും വസീമും അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഇടുക്കി ശാന്തൻപാറയിൽ ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതോടെയാണ് വൻ സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ശാന്തൻപാറ സ്വദേശി റിജോഷാണ് മരിച്ചത്. ഇയാളുടെ ഭാര്യയും റിസോർട്ട് മാനേജറായ വസിമും ചേർന്നാണ് കൊലനടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ കാണാതായത്. എറണാകുളത്തേക്കെന്ന് പറഞ്ഞ് പോയ ഭർത്താവ് തിരിച്ചുവന്നില്ലെന്നാണ് ഭാര്യ ലിജി  പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്.


എന്നാൽ തിങ്കളാഴ്ച ലിജിയേയും ഇവരുടെ വീടിന് സമീപമുള്ള സ്വകാര്യ റിസോർട്ടിലെ മാനേജറായ വസീമിനേയും കാണാതായതോടെ ബന്ധുക്കൾക്ക് സംശയമായി. ഇവരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഫാമിനടുത്തായി കുഴിയെടുത്തതായി കണ്ടത്. ഇത് കുഴിച്ചുനോക്കിയപ്പോൾ ചാക്കിൽകെട്ടിയ നിലയിൽ റിജോഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പാതി കത്തിച്ചശേഷമാണ് കുഴിച്ചിട്ടത്. കഴുത്തു  ഞെരിച്ചാണ് കൊല നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K