25 October, 2019 01:24:26 PM


എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്




കൊച്ചി: പുല്ലേപ്പടിയില്‍ പത്തു വയസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതി അജി ദേവസ്യക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴയും എറണാകുളം പോക്‌സോ കോടതി വിധിച്ചു. തുക കൊല്ലപ്പെട്ടി റിസ്റ്റിയുടെ അമ്മയ്ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2016 ഏപ്രില്‍ 26ന് പുലര്‍ച്ചെയാണ് വീടിന് സമീപത്തെ കടയിലക്ക് പോകുമ്ബോള്‍ റിസ്റ്റിയെ അയല്‍വാസിയായ പ്രതി അജി ദേവസ്യ കുത്തിക്കൊലപ്പെടുത്തിയത്.


പുല്ലേപ്പടി ചെറുകരയത്ത് ലെയ്‌നിലായിരുന്നു സംഭവം. ലഹരിക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്ബോള്‍ അവരുടെ രക്ഷക്കെത്തിയത് അയല്‍വാസിയായ ജോണ്‍ ആയിരുന്നു. ലഹരിമരുന്ന് വാങ്ങാനും പണം ചോദിച്ചുതുടങ്ങിയപ്പോള്‍ ജോണ്‍ ഒഴിവാക്കി. ഇതോടെ തോന്നിയ വൈരാഗ്യമാണ് ജോണിന്റെ മകന്‍ റിസ്റ്റിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


കുട്ടിയെ ഇടതുകൈ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ച ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുകയായിരുന്നു. പിടിവലിക്കിടയില്‍ കുട്ടിയുടെ ശരീരത്തില്‍ പലയിടത്തായി മുറിവേറ്റു. കഴുത്തില്‍ കുത്തേറ്റതിനാല്‍ കുട്ടിക്ക് കരയാന്‍ പോലും സാധിച്ചില്ല. ആദ്യം ഇവിടേക്ക് ഓടിയെത്തിയത് റിസ്റ്റിയുടെ അമ്മ ലിനിയും സഹോദരന്‍ ഏബിളുമാണ്. പിന്നാലെ തന്നെ അച്ഛന്‍ ജോണും എത്തി. ലിനിയാണ് കുട്ടിയുടെ കഴുത്തില്‍ കുത്തിനിര്‍ത്തിയ കത്തി വലിച്ചൂരിയത്. സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിസ്റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K