12 October, 2019 10:32:28 AM


ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ 25 വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍



തൃശൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയിലായി. ചാവക്കാട് സ്വദേശി മൊയ്തീനാണ് പിടിയിലായത്. ജം ഇയത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗമാണ് ഇയാള്‍. കേസില്‍ നേരത്തെ പിടികൂടിയ സിപിഎം പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. വിചാരണ കോടതി സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ഹൈക്കോടതി റദ്ദാക്കി പുനഃരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.


1994 ഡിസംബര്‍ നാലിനു പുലര്‍ച്ചെയാണ് അക്രമിസംഘം വീട്ടില്‍ കയറി സുനിലിനെ വെട്ടിക്കൊല്ലുന്നത്. സുനിലിന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ ഗുരുവായൂര്‍ പോലീസ് സി.പി.എം. പ്രവര്‍ത്തകരായ ബിജി, ബാബുരാജ്, ഹരിദാസ്, റഫീഖ് എന്നിവരടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ സെഷന്‍സ് കോടതി ഈ നാലുപേരെയും ജീവപരന്ത്യം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇതിനിടയിലാണ് യഥാര്‍ഥ പ്രതികള്‍ ഇവരല്ലെന്നും തീവ്രവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയയാണ് കൊലപാതകത്തിനു പിന്നിലെന്നുമുള്ള സുചന ലഭിക്കുന്നത്.


അന്നത്തെ ഡിവൈഎസ്പി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള തീരദേശ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് സ്വദേശി രാജീവ് എന്നിവരെയും കൊല്ലങ്ങോട് താമി വധക്കേസുകളിലെ പ്രതികളെയും ജം ഇയത്തുല്‍ ഹിസാനിയ സംഘടനയിലെ ചിലരെയും പ്രത്യേക അന്വേഷണസംഘം പിടികൂടി ചോദ്യംചെയ്തപ്പോഴാണ് സുനില്‍ വധത്തിനു പിന്നില്‍ പോലീസ് പിടികൂടിയവരല്ലെന്ന് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K