06 October, 2019 06:24:13 PM


തലയോലപ്പറമ്പിന് സമീപം തലപ്പാറയില്‍ സ്വകാര്യബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം



തലയോലപ്പറമ്പ്: സ്വകാര്യബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം കാരമല ഇലഞ്ഞിക്കല്‍ മറിയക്കുട്ടി (61) ആണ് മരിച്ചത്.  തലയോലപ്പറമ്പ്- എറണാകുളം റോഡില്‍ തലപ്പാറ ജംഗ്ഷനില്‍ ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെ ആയിരുന്നു അപകടം. സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റിയിറക്കുകയായിരുന്ന ബസില്‍ കയറാനായി റോഡിന്‍റെ എതിര്‍വശത്തുനിന്നും ഓടിയെത്തിയതാണ് മറിയക്കുട്ടി. ഇതിനിടെ മുന്നോട്ടെടുത്ത ബസ് ഇവരെ ഇടിച്ചുവീഴ്ത്തി. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിന് കാരണമായത്.


ചക്രങ്ങള്‍ ഇവരുടെ ശരീരത്ത് കയറി നിന്ന അവസ്ഥയില്‍ ബസ് ഡ്രൈവറും ജീവനക്കാരും ഇറങ്ങിയോടി. ബസിലെ യാത്രക്കാരനായിരുന്ന ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സിലര്‍ എന്‍.വി.ബിനീഷ് ഡ്രൈവര്‍ സീറ്റില്‍ കയറി ബസ് പിന്നോട്ടെടുത്തശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളത്തുനിന്നും തലപ്പാറയില്‍ ബസിറങ്ങി വടകരയിലുള്ള മകളുടെ വീട്ടിലേക്ക് പോകാനായി എറണാകുളം ബസില്‍ കയറാനാണ് മറിയക്കുട്ടി ഓടിയെത്തിയതെന്ന് പോലീസ് പറഞ്ഞു.  തലയോലപ്പറമ്പ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K