24 September, 2019 12:41:45 PM


ഭീകര സംഘടന 'ജെയ്‌ഷെ മുഹമ്മദ്' ഇനി പുതിയ പേരില്‍; തലപ്പത്ത് മസൂദ് അസറിന് പകരം സഹോദരന്‍




ദില്ലി : പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പുതിയ പേരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 'മജ്‌ലിസ് വുരാസ ഇ ഷഹുദാ ജമ്മു വാ കശ്മീര്‍' എന്നാണ് പുതിയ പേര്. 'ജമ്മുകശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടര്‍ച്ചക്കാരുടെ സംഗമം' എന്നാണ് പേരിന്റെ അര്‍ത്ഥം.


ബലാകോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകര ക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനീക തലവന്‍ ബിപിന്‍ റാവത്ത് പി.ടി.ഐയോട് പ്രതികരിച്ചു. ആഗോള നിരീക്ഷണങ്ങളില്‍ നിന്നും ഒഴിവാകാനാണ് പുതിയ പേരിലുള്ള ഈ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്.


പേരു മാറ്റിയ ഗ്രൂപ്പിന് പഴയ ജെയ്‌ഷെയുടെ പതാകയിലെ അല്‍ ഇസ്ലാം എന്നെഴുതിയത് മാറ്റി അല്‍ ജിഹാദ് എന്നാക്കിയിട്ടുണ്ട്. ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ അസുഖബാധിതനായതിനാല്‍ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഇപ്പോള്‍ ഭീകര സംഘടനയുടെ തലപ്പത്തുള്ളത്. ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസര്‍ ഭവലാപൂരിലാണ് ഇപ്പോഴുള്ളത്.


പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഫെബ്രുവരി 14 ന് നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഫെബ്രുവരി 17-ാം തിയ്യതി ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജെയ്‌ഷെ താവളം ആക്രമിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K