12 September, 2019 07:05:19 PM


തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു



തിരുവനന്തപുരം : മദ്യപാനത്തിനിടെ വാക്കുതർക്കത്തെത്തുടർന്ന്‌ ഹോട്ടൽമുറിയിൽ യുവാവിനെ കുത്തിക്കൊന്നു.  പൂജപ്പുര ചാടിയറ കളിയൽ മേലേവീട്ടിൽ ശ്രീനിവാസൻ (41) ആണ്‌ മരിച്ചത്‌. ശ്രീനിവാസനെ കുത്തിയ സുഹൃത്ത്‌ പാപ്പനംകോട്‌ കൈത്തലക്കൽ പുത്തൻവീട്ടിൽ കലേഷിനെ അറസ്‌റ്റു ചെയ്‌തു. സുഹൃത്തുക്കളായ ഗിരീഷ്‌, സന്തോഷ്‌ എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ബോബൻ പ്ലാസ ഹോട്ടലിൽ വ്യാഴാഴ്‌ച വൈകിട്ട്‌ നാലോടെയാണ്‌ സംഭവം. 


രാവിലെ ഏഴരയോടെയാണ്‌ ശ്രീനിവാസനും സുഹൃത്തുക്കളായ കലേഷ്‌, ഗിരീഷ്‌, സന്തോഷ്‌ എന്നിവരും ചേർന്ന്‌ മുറിയെടുത്തത്‌. മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തെ തുടർന്ന്‌ സന്തോഷിനെ കലേഷ് ഉപദ്രവിക്കാൻ ശ്രമിച്ചു. പിടിച്ചു മാറ്റാനെത്തിയ ശ്രീനിവാസനെ കലേഷ് ബിയർ കുപ്പികൊണ്ട്‌ കുത്തുകയായിരുന്നു. കഴുത്തിന്‌ കുത്തേറ്റ ശ്രീനിവാസന്‍റെ നിലവിളി കേട്ട് മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. 


ഗിരീഷ്, സന്തോഷ് എന്നിവരെയാണ്‌ തമ്പാനൂർ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്‌. ഇവരെ ചോദ്യംചെയ്തപ്പോൾ കലേഷാണ്‌ കുത്തിയതെന്ന്‌ മനസ്സിലായി. തുടർന്നു നടത്തിയ തെരച്ചിലിൽ പാപ്പനംകോട്‌ കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡിന്‌ സമീപത്തുനിന്നാണ്‌ ഇയാളെ പൊലീസ്‌ പിടികൂടിയത്‌.  കൊല്ലപ്പെട്ട ശ്രീനിവാസൻ ടാക്‌സി ഡ്രൈവറായിരുന്നു. അവിവാഹിതനാണ്‌. അമ്മയോടൊപ്പമായിരുന്നു താമസം. കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്‌ധർ പരിശോധന നടത്തി. 


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K